ഡൊണള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി എഴുത്തുകാരി; 'ഡ്രസ്സിംഗ് റൂമിനുള്ളില്‍ വെച്ച് കൈകള്‍ ബലമായി പിടിച്ചു കെട്ടിയ ശേഷം പീഡിപ്പിച്ചു'

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി പ്രശസ്ത എഴുത്തുകാരി രംഗത്ത്. അമേരിക്കന്‍ ഫാഷന്‍ മാഗസിനില്‍,  എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ ജീന്‍ കരോളാണ് രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ട്രംപില്‍ നിന്ന് നേരിട്ട മോശം അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്.

1990- കളുടെ മധ്യത്തില്‍ മാന്‍ഹാട്ടന്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിലെ ഡ്രസിംഗ് റൂമില്‍ വെച്ച് ട്രംപ് ലൈംഗികമായി അധിക്ഷേപിച്ചതായാണ് കരോളിന്റെ വെളിപ്പെടുത്തല്‍. “ന്യൂയോര്‍ക്ക് മാഗസിന്‍” പ്രസിദ്ധീകരിച്ച കവര്‍ സ്റ്റോറിയിലാണ് ട്രംപിനെതിരെ ജീന്‍ കരോള്‍  ലൈംഗിക ആരോപണം ഉന്നയിച്ചത്.

ഷോപ്പിംഗ മാളിലെ ഡ്രസ്സിംഗ് റൂമിനുള്ളില്‍ തന്റെ പിന്നാലെ കയറിയ ട്രംപ് കടന്നുപിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കരോള്‍ വെളിപ്പെടുത്തിയത്.

തന്റെ പെണ്‍സുഹൃത്തിന് സമ്മാനം തിരഞ്ഞെടുക്കുന്നതിന് സഹായിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതനുസരിച്ച് അവര്‍ക്കായി ഒരു സ്യൂട്ട് തിരഞ്ഞെടുത്തു. അത് ധരിക്കാന്‍ ട്രംപ് നിര്‍ബന്ധിച്ചപ്പോള്‍ ഡ്രസ്സിംഗ് റൂമിലേക്ക് എത്തിയ തന്നെ ലൈംഗികമായി അധിക്ഷേപിക്കാന്‍ ട്രംപ് ശ്രമം നടത്തി. ലൈംഗിക അതിക്രമം തടഞ്ഞ തന്റെ കൈകള്‍ ബലമായി പിടിച്ചു കെട്ടിയ ശേഷം റൂമിലെ ഭിത്തിയോട് ചേര്‍ത്തു നിര്‍ത്തിയെന്നും കരോള്‍ വിശദമാക്കി.

സംഭവം നടക്കുന്ന കാലത്ത് ട്രംപ് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനായിരുന്നു. താന്‍ എഴുത്തുകാരിയും ടെലിവിഷന്‍ അവതാരകയുമായിരുന്നു. അനന്തരഫലം എന്താകുമെന്ന ഭയത്താല്‍ പോലീസില്‍ പരാതിപ്പെട്ടില്ലെന്നും കരോള്‍ വ്യക്തമാക്കുന്നു.