"ട്രംപിനെ കണ്ണടച്ച് വിശ്വസിക്കരുത്"; വസ്തുതകൾ പരിശോധിക്കണമെന്ന് ട്വിറ്റർ

യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ട്വീറ്റുകളിലെ വസ്തുതകൾ പരിശോധിക്കാൻ ആദ്യമായി വായനക്കാരെ പ്രേരിപ്പിച്ച്‌ ട്വിറ്റർ. മെയിൽ-ഇൻ ബാലറ്റുകളെ കുറിച്ചുള്ള (mail-in ballots) അദ്ദേഹത്തിന്റെ അവകാശവാദങ്ങൾ തെറ്റാണെന്നും ഫാക്റ്റ് ചെക്കർമാർ ഇത് നിരസിച്ചുവെന്നും ചൊവ്വാഴ്ച ട്വിറ്റർ മുന്നറിയിപ്പ് നൽകി.

ഈ നീക്കം ട്വിറ്ററിൽ അനുവദനീയമായ ഉള്ളടക്കവുമായി ബന്ധപ്പെട്ട അതിന്റെ നയസമീപനത്തിലെ മാറ്റം അടയാളപ്പെടുത്തി. ട്രംപിന്റെ സന്ദേശങ്ങളുടെ ഫിൽട്ടർ ചെയ്യാത്ത പതിപ്പ് തന്റെ രാഷ്ട്രീയ അടിത്തറയിലേക്ക് എത്തിക്കുന്നതിനുള്ള പ്രാഥമിക സോഷ്യൽ നെറ്റ്‌വർക്കിംഗ് ഉപകരണമായിരുന്നു ഇതുവരെ ട്വിറ്റർ.

ദുരുപയോഗം, വ്യാജ അക്കൗണ്ടുകൾ, തെറ്റായ വിവരങ്ങൾ എന്നിവ വർദ്ധിക്കാൻ തങ്ങളുടെ സമീപനം അനുവദിച്ചുവെന്ന വിമർശനത്തിനിടയിലാണ് കമ്പനി അടുത്ത കാലത്തായി ഈ നയങ്ങൾ കർശനമാക്കുന്നത്.

2020- ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടപെടുന്നുവെന്ന് ആരോപിച്ച് ട്രംപ് ട്വീറ്റിൽ കമ്പനിക്കെതിരെ ആഞ്ഞടിച്ചു.

“ട്വിറ്റർ അഭിപ്രായ സ്വാതന്ത്ര്യത്തെ പൂർണമായും തടസ്സപ്പെടുത്തുന്നു, പ്രസിഡന്റ് എന്ന നിലയിൽ ഇത് സംഭവിക്കാൻ ഞാൻ അനുവദിക്കില്ല!” ട്രംപ് പറഞ്ഞു.

ട്വിറ്ററിൽ 80 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള ട്രംപ്, മെയിൽ-ഇൻ ബാലറ്റുകൾ “ഉറപ്പായും വഞ്ചന” യാണെന്നും “ തിരഞ്ഞെടുപ്പിലെ അട്ടിമറിക്ക്” കാരണമാകുമെന്നും ട്വീറ്റുകളിൽ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. മെയിൽ-ഇൻ ബാലറ്റുകൾ ഉപയോഗിക്കുന്ന കാര്യത്തിൽ കാലിഫോർണിയ ഗവർണറെ ട്രംപ് വിമർശിക്കുകയും ചെയ്തു.

മണിക്കൂറുകൾക്ക് ശേഷം, ട്വിറ്റർ ആ ട്വീറ്റുകൾക്ക് ചുവടെ ഒരു നീല ആശ്ചര്യചിഹ്ന അലർട്ട് പോസ്റ്റുചെയ്തു, ഇതിൽ “മെയിൽ-ഇൻ ബാലറ്റുകളെ കുറിച്ചുള്ള വസ്‌തുതകൾ അറിയാൻ” വായനക്കാരെ പ്രേരിപ്പിക്കുകയും അവകാശവാദങ്ങളെ കുറിച്ച് ട്വിറ്റർ ജീവനക്കാർ സമാഹരിച്ച വിവരങ്ങളുള്ള ഒരു പേജിലേക്ക് അവരെ നയിക്കുകയും ചെയ്തു.

“മെയിൽ-ഇൻ ബാലറ്റുകൾ തിരഞ്ഞെടുപ്പ് തട്ടിപ്പിലേക്ക് നയിക്കുമെന്ന് ട്രംപ് തെളിവില്ലാത്ത അവകാശവാദം ഉന്നയിക്കുന്നു” എന്നാണ് പേജിന്റെ മുകൾ ഭാഗത്തുള്ള ഒരു തലക്കെട്ട്, ട്വീറ്റുകളിൽ ഉന്നയിച്ച മൂന്ന് നിർദ്ദിഷ്ട അവകാശവാദങ്ങളെ അഭിസംബോധന ചെയ്യുന്ന “നിങ്ങൾ അറിയേണ്ടതെന്താണ്” എന്ന വിഭാഗമാണ് തുടർന്ന് വരുന്നത്.

പ്രസിഡന്റിന്റെ ട്വീറ്റുകളിൽ വസ്തുതാ പരിശോധന ലേബൽ ഉപയോഗിച്ചത് “തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളുമായി” ബന്ധപ്പെട്ട കമ്പനിയുടെ പുതിയ നയത്തിന്റെ വിപുലീകരണമാണെന്ന് ട്വിറ്റർ വ്യക്തമാക്കി.