തുര്‍ക്കി, സിറിയ ഭൂകമ്പം: മരണം 15,000 കവിഞ്ഞു; ഒരു ലക്ഷത്തിലേറെ പേര്‍ ചികിത്സയില്‍; സഹായദൗത്യവുമായി ഇന്ത്യയുടെ 'ഓപ്പറേഷന്‍ ദോസ്ത്'

ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ തെക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലുമായി മരണസംഖ്യ 15,000 കവിഞ്ഞു. തുര്‍ക്കിയില്‍ മാത്രം 12,300 പേരിലധികം പേര്‍ മരിച്ചപ്പോള്‍ സിറിയയില്‍ മരണസംഖ്യ 3000 കടന്നു. ഇരു രാജ്യങ്ങളിലുമായി ഒരു ലക്ഷത്തിലേറെ പേര്‍ ചികിത്സയിലുണ്ട്. മൂന്ന് ദിവസം പിന്നിട്ടപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ബിസിനസ് ആവശ്യങ്ങള്‍ക്കായി തുര്‍ക്കിയിലെത്തിയ ഇന്ത്യന്‍ വ്യവസായിയെ കാണാതായിട്ടുണ്ട്. കൂടാതെ, പത്ത് ഇന്ത്യക്കാര്‍ തുര്‍ക്കിയിലെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഭൂകമ്പത്തിനു പിന്നാലെ 75 ഇന്ത്യക്കാര്‍ സഹായം അഭ്യര്‍ഥിച്ച് മന്ത്രാലയത്തെ ബന്ധപ്പെട്ടിട്ടുണ്ട്. തുര്‍ക്കിയില്‍ മൂവായിരത്തോളം ഇന്ത്യക്കാരുണ്ടെന്നാണു കണക്ക്.

ആറായിരത്തിലേറെ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. കടുത്ത തണുപ്പിനെ അവഗണിച്ചും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മൂന്നു ദിവസം പിന്നിടുമ്പോള്‍ ഇക്കൂട്ടത്തില്‍ ജീവനുള്ളവരുണ്ടാകുമെന്ന പ്രതീക്ഷ മങ്ങിത്തുടങ്ങി. ആകെ മരണം 20,000 കടന്നേക്കാമെന്നാണു ലോകാരോഗ്യ സംഘടനയുടെ നിഗമനം. മേഖലയില്‍ 1999ല്‍ ഉണ്ടായ സമാനമായ ഭൂകമ്പത്തില്‍ 17,000 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

ഇന്ത്യയുള്‍പ്പെടെ ഇരുപത്തിയഞ്ചോളം രാജ്യങ്ങളില്‍ നിന്നുള്ള ദുരന്തനിവാരണ സംഘങ്ങള്‍ തുര്‍ക്കിയിലെയും സിറിയയിലെയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. ഇന്ത്യയുടെ സഹായദൗത്യത്തിന് ‘ഓപ്പറേഷന്‍ ദോസ്ത്’ (സുഹൃത്ത്) എന്നു പേരിട്ടു. തുര്‍ക്കിയിലെ ഇസ്തംബുളിലും അദാനയിലും ഇന്ത്യ കണ്‍ട്രോള്‍ റൂം തുറന്നു. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മരുന്നുകളടക്കം ആറ് ടണ്‍ വസ്തുക്കള്‍ ഇന്നലെ സിറിയയിലെത്തിച്ചു.