മോഷണക്കേസില്‍ പ്രതിയായ മലയാളി യുവാവിന്റെ കൈപ്പത്തി ഛേദിക്കാന്‍ സൗദി കോടതി വിധി

മോഷണക്കേസില്‍ കുറ്റാരോപിതനായതിനെ തുടര്‍ന്ന് മലയാളി യുവാവിന്റെ വലതു കൈപ്പത്തി മുറിച്ച് മാറ്റാന്‍ സൗദിയിലെ ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതി ഉത്തരവ്. ഭക്ഷണശാലയില്‍ നിന്നും പണം കാണാതായ കേസിലാണ് ആലപ്പുഴ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തത്. 110000 റിയാലായിരുന്നു കാണാതായത്. ആലപ്പുഴ നൂറനാട് സ്വദേശിയാണ് യുവാവ്.

തുക മോഷണം പോയതായി ഭക്ഷണശാല അധികൃതര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൂടെ ജോലി ചെയ്തിരുന്ന മറ്റ് രണ്ട് സുഹൃത്തുക്കള്‍ സാക്ഷി പറയുകയും മലയാളി യുവാവ് കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. പോലീസെത്തി പരിശോധനയില്‍ മോഷ്ടിച്ച തുക ഒളിപ്പിച്ചു വെച്ച നിലയില്‍ കുളിമുറിയില്‍ കണ്ടെത്തുകയായിരുന്നു. കൂടെ ജോലി ചെയ്തിരുന്ന സുഹൃത്തിനെ സഹായിച്ച് നഷ്ടപ്പെട്ട പണം കടയുടമയില്‍ നിന്ന് മുതലാക്കുകയായിരുന്നു ലക്ഷ്യം.

Read more

അമ്മയുടെ ചികിത്സക്കായി സുഹൃത്ത് നാട്ടില്‍ പോയപ്പോള്‍ യുവാവ് ജാമ്യം നില്‍ക്കുകയും സുഹൃത്ത് തിരിച്ച് വരാതിരുന്നതിനാല്‍ കടയുടമ ഇയാളില്‍ നിന്ന് ഇരുപത്തിനാലായിരം റിയാല്‍ ഈടാക്കുകയും ചെയ്തിരുന്നു. ഇതിന് പകരമായി സ്‌പോണ്‍സറുടെ റസ്റ്റോറന്റില്‍നിന്ന് 24,000 റിയാല്‍ എടുക്കുകയായിരുന്നു ലക്ഷ്യമെന്ന് യുവാവ് പറയുന്നു.
അസീറിലെ സുഹൃത്തുക്കള്‍ സോഷൃല്‍ ഫോറം എക്‌സികൃൂട്ടീവ് മെമ്പറും സിസിഡബ്ലൃൂ മെമ്പറുമായ സൈദ് മൗലവി ഖമീസ് മുശൈത്ത് ക്രിമിനല്‍ കോടതില്‍ നിന്ന് വിധിയുടെ പകര്‍പ്പ് കൈപ്പറ്റിയിട്ടുണ്ട്. നിയമ വിദഗ്ധരുമായും സൗദി അഭിഭാഷകനുമായും സൈദ് മൗലവി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. നിയമവശങ്ങള്‍ പഠിച്ച് അപ്പീല്‍ കൊടുക്കാനുള്ള ഒരുക്കവും നടത്തുന്നുണ്ട്.