ലോകത്ത് പട്ടിണി ഭീകരമായ വിധം കൂടുന്നതായി യു.എന്‍ റിപ്പോര്‍ട്ട്. 82.1 കോടി ആളുകളാണ് കഴിഞ്ഞ വര്‍ഷം ഒരു നേരത്തെ ആഹാരത്തിനു പോലും വഴിയില്ലാതെ ബുദ്ധിമുട്ടിയത്.
പോയ വര്‍ഷങ്ങളെ അപേക്ഷിച്ച് പോഷകാഹാരക്കുറവും 2015 മുതല്‍ വര്‍ദ്ധിച്ചിട്ടുണ്ട്. പത്തു വര്‍ഷം മുമ്പ് ഇക്കാര്യത്തില്‍ ആശാവഹമായ പുരോഗതി കാണിച്ചിരുന്നു. ആഭ്യന്തരയുദ്ധങ്ങളും കാലാവസ്ഥാവ്യതിയാനവുമാണ് പട്ടിണിക്കും പോഷകാഹാരക്കുറവിനും പ്രധാന കാരണമായി പറയുന്നത്.
2017-ല്‍ 81 കോടി പേരായിരുന്നു ഒരു നേരത്തെ ആഹാരം പോലും ഉറപ്പില്ലാത്തവര്‍. 2030-ഓടെ വിശപ്പില്ലാത്ത ലോകം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ കടുത്ത വെല്ലുവിളിയാണ് യു.എന്‍. നേരിടേണ്ടി വരികയെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം തലവന്‍ ഡേവിഡ് ബീസ്ലി പറഞ്ഞു.
“”മോശം പ്രവണതയാണ് ഇപ്പോഴത്തേത്. ഭക്ഷ്യസുരക്ഷയില്ലാതെ സമാധാനവും സ്ഥിരതയും നേടിയെടുക്കാനാവില്ല. പട്ടിണി മൂലം ലോകത്ത് കുഞ്ഞുങ്ങളടക്കം മരിക്കുമ്പോഴും ബ്രെക്‌സിറ്റിനും ഡൊണള്‍ഡ് ട്രംപിനും ചുറ്റുമാണ് ലോകമാധ്യമങ്ങള്‍”” -ബീസ്ലി വിമര്‍ശിച്ചു. മനുഷ്യരുടെ വിശപ്പാണ് ഭീകരവാദികള്‍ മുതലെടുക്കുന്നതെന്നും സമൂഹത്തെ വിഭജിക്കാനും സംഘടനയിലേക്ക് പുതുതായി ആളുകളെ ചേര്‍ക്കാനും അവര്‍ അത് ഉപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
“ദ സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആന്‍ഡ് ന്യൂട്രീഷ്യന്‍ ഇന്‍ ദ വേള്‍ഡ്” എന്ന പേരിലാണ് റിപ്പോര്‍ട്ട് യു.എന്‍. അവതരിപ്പിച്ചത്. യു.എന്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍(എഫ്.എ.ഒ) ലോക ആരോഗ്യസംഘടന, വേള്‍ഡ് ഫുഡ് പ്രോഗ്രാം തുടങ്ങിയ യു.എന്നിന്റെ വിവിധ ഏജന്‍സികള്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
ആഫ്രിക്കയിലാണ് പോഷകാഹാരക്കുറവ് അപകടകരമായ അവസ്ഥയിലുള്ളതെന്ന് റിപ്പോര്‍ട്ട് പ്രത്യേകം പരാമര്‍ശിക്കുന്നു. അവിടെ ജനസംഖ്യയുടെ 20 ശതമാനത്തോളമാണ് പോഷകാഹാരക്കുറവ് നേരിടുന്നത്. ഏഷ്യയില്‍ ഇത് 12 ശതമാനവും ലാറ്റിന്‍ അമേരിക്ക, കരീബിയ എന്നിവിടങ്ങളില്‍ ഏഴുശതമാനവുമാണ്.
Read more
ലോകത്ത് മതിയായ ഭക്ഷണവും പോഷകാഹാരവും ലഭിക്കാത്തവരില്‍ എട്ട് ശതമാനവും വടക്കേ അമേരിക്കയിലും യൂറോപ്പിലുമാണ്. പോഷകാഹാരക്കുറവാണ് ഇവര്‍ നേരിടുന്ന വലിയ വെല്ലുവിളി. ലോകത്ത് 15 കോടിയോളം കുട്ടികള്‍ മതിയായ ആഹാരം ലഭിക്കാതെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായും റിപ്പോര്‍ട്ട് പറയുന്നു.