റഷ്യന്‍ യുദ്ധക്കപ്പല്‍ മോസ്‌ക്വ കരിങ്കടലില്‍ മുങ്ങി, വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം

റഷ്യയുടെ പ്രധാന യുദ്ധക്കപ്പലായ മോസ്‌ക്വ കരിങ്കടലില്‍ മുങ്ങിയതായി പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. കരിങ്കടലില്‍ വിന്യസിച്ചിരുന്ന നാവിക ആക്രമണത്തിന് നേതൃത്വം നല്‍കുന്ന മോസ്‌ക്വ മിസൈല്‍ ക്രൂയിസറിന് കഴിഞ്ഞ ദിവസം ഉണ്ടായ സ്‌ഫോടനത്തില്‍ കേടുരപാടുകള്‍ സംഭവിച്ചിരുന്നു. മിസൈലാക്രമണം നടത്തി യുദ്ധക്കപ്പല്‍ തങ്ങള്‍ നശിപ്പിച്ചുവെന്നായിരുന്നു ഉക്രൈന്‍ അവകാശപ്പെട്ടത്.

വെടിമരുന്ന് പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന് തുറമുഖത്തേക്ക് തിരികെ കൊണ്ടുപോകുന്നതിനിടെ കപ്പലിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും, കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കപ്പല്‍ മുങ്ങുകയുമായിരുന്നു എന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. നെപ്റ്റിയൂണ്‍  മിസൈലുപയോഗിച്ച് കപ്പല്‍ ആക്രമിച്ചു തകര്‍ത്തുവെന്ന് ഉക്രൈന്‍ പറഞ്ഞിരുന്നു.

കപ്പലില്‍ വലിയ പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടായിരുന്നു. ആയുധശേഖരത്തിലേക്കാണ് തീ പടര്‍ന്നത്. സ്‌ഫോടന സമയം കപ്പലില്‍ ഉണ്ടായിരുന്ന സൈനികര്‍ ഉള്‍പ്പടെയുള്ള 510 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചു. തീ നിയന്ത്രണവിധേയമായെന്നും കപ്പലിന് കടലില്‍ തുടരാമെന്നും നേരത്തെ മന്ത്രാലയം അറിയിച്ചിരുന്നു.

തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്. ഉക്രൈന്‍ അധിനിവേശ സമയത്ത് റഷ്യ സ്നേക്ക് ഐലന്റ് ആക്രമിച്ചത് ഈ യുദ്ധക്കപ്പല്‍ ഉപയോഗിച്ചായിരുന്നു.

അതേസമയം ഉക്രൈനിനെ അതിവേഗം ആക്രമിച്ച് കീഴ്പ്പെടുത്താം എന്ന് പ്രതീക്ഷിച്ചിരുന്ന റഷ്യ ഇപ്പോള്‍ കനത്ത തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. റഷ്യന്‍ പ്രദേശങ്ങളില്‍ ഉക്രൈന്‍ ആക്രമണം നടത്തിയിരുന്നു. ഉക്രൈന്‍ റഷ്യന്‍ മണ്ണില്‍ ആക്രമണം തുടരുകയാണെങ്കില്‍ കീവിലെ കമാന്‍ഡ് സെന്ററുകള്‍ ആക്രമിക്കുമെന്നാണ് മോസ്‌കോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.