'സെലന്‍സ്‌കിയോട് പോയി പറയൂ, ഞാന്‍ അവരെ തകര്‍ക്കുമെന്ന്', സമാധാന സന്ദേശത്തിന് പുടിന്റെ മറുപടി

ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാസിമിര്‍ സെലന്‍സ്‌കിയുടെ സമാധാന സന്ദേശത്തിന് ഭീഷണിയോട് കൂടിയ മറുപടി നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഞാന്‍ അവരെ തകര്‍ത്തുകളയുമെന്ന് സെലന്‍സ്‌കിയോട് പോയി പറയൂ എന്നാണ് പുടിന്‍ നല്‍കിയ മറുപടി. സെലന്‍സ്‌കിയുടെ അനൗദ്യോഗിക സമാധാന സന്ദേശവാഹകനും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മുന്‍ ഉടമയുമായ റോമന്‍ അബ്രമോവിച്ചിനോടായിരുന്നു പുടിന്റെ പ്രതികരണമെന്ന് ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുള്ള ഉക്രൈനിന്റെ വ്യവസ്ഥകള്‍ വ്യക്തമാക്കിയുള്ള സെലന്‍സ്‌കിയുടെ കൈപ്പടയിലെഴുതിയ കുറിപ്പാണ് അബ്രമോവിച്ച് പുടിന് കൈമാറിയത്. ഇത് വായിച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം.

ഫെബ്രുവരി 24 ന് ആരംഭിച്ച യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ സഹായിക്കാന്‍ ആവശ്യപ്പെട്ടുള്ള ഉക്രൈനിന്റെ അഭ്യര്‍ത്ഥന അബ്രമോവിച്ച് അംഗീകരിച്ചിരുന്നു.

അബ്രമോവിച്ച് ഉള്‍പ്പടെ സമാധാന ചര്‍ച്ചകള്‍ക്കായി ശ്രമിച്ച മൂന്ന് ഉക്രൈന്‍ നയതന്ത്രജ്ഞര്‍ക്ക് വിഷബാധയേറ്റതിന്റെ ലക്ഷണങ്ങള്‍ കണ്ടിരുന്നതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം റഷ്യയും ഉക്രൈനും തുര്‍ക്കിയില്‍ വീണ്ടും ചര്‍ച്ചകള്‍ക്കായി കൂടിച്ചേരും. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനായിരിക്കും ചര്‍ച്ചയില്‍ പ്രധാനമായി ഊന്നല്‍ കൊടുക്കുകയെന്ന് ഉക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു.