ഹൗഡി മോദിയ്ക്കിടെ യു.എസ് സെനറ്റര്‍ ജോണ്‍ കോര്‍ണിന്റെ ഭാര്യയോട് മാപ്പു ചോദിച്ച് മോദി

ഹൗഡി മോദി പരിപാടിയ്ക്കിടെ യു.എസ് സെനറ്റര്‍ ജോണ്‍ കോര്‍ണിന്റെ ഭാര്യയോട് മാപ്പു ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി തന്നെയാണ് ട്വിറ്ററിലൂടെ ഇതിന്റെ വീഡിയോ പങ്കുവെച്ചത്.

കോര്‍ണിന്റെ തോളില്‍ കൈവെച്ചുകൊണ്ട് മോദി ഞായറാഴ്ച പിറന്നാള്‍ ആഘോഷിക്കുന്ന കോര്‍ണിന്റെ ഭാര്യയോട് മാപ്പ് ചോദിക്കുന്നത് വീഡിയോയില്‍ കാണാം.

“ഞാന്‍ താങ്കളോട് ക്ഷമ ചോദിക്കുന്നു, കാരണം ഇന്ന് താങ്കളുടെ പിറന്നാളാണ്. പക്ഷേ നിങ്ങളുടെ ജീവിതപങ്കാളി എന്നോടൊപ്പം സമയം ചിലവഴിക്കുകയാണ്.” മോദി പറഞ്ഞു. “ഇത് താങ്കളെ അസൂയാലുവാക്കും” എന്നും മോദി പറഞ്ഞു.മോദി കോര്‍ണിന്റെ ഭാര്യയെ ആശംസിക്കുകയും ചെയ്തു.

മോദിയ്ക്കും ട്രെംപിനുമൊപ്പം യു.എസിലെ നിരവധി ഉന്നതരും റാലിയില്‍ പങ്കെടുത്തിരുന്നു.ഒരു രാഷ്ട്രനേതാവിന് വേണ്ടി സമീപകാലത്ത് ഹൂസ്റ്റണില്‍ നടക്കുന്ന ഏറ്റവും വലിയ പരിപാടിയാണ് ഹൗഡി മോദി. പ്രധാനമന്ത്രിക്ക് ഊഷ്മളമായ വരവേല്‍പാണ് ഒരുക്കിയത്.

ഭാരത് മാതാ കി ജയ് വിളിച്ചുകൊണ്ട് മോദിക്ക് സ്വാഗതം ആശംസിച്ച് ഡോലക് കൊട്ടി ആഘോഷമായാണ് ഇന്ത്യന്‍ വംശജര്‍ ചടങ്ങ് നടക്കുന്ന സ്റ്റേഡിയിത്തില്‍ എത്തിയത്. അന്‍പതിനായിരത്തിലധികം പേരാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എന്‍ആര്‍ജി സ്റ്റേഡിയത്തിലുണ്ടായിരുന്നത്.

രാജ്യത്തിന്റെ വൈവിധ്യവും സാംസ്‌കാരിക തനിമയും വിളിച്ചോതുന്ന കലാപ്രകടനങ്ങളാണ് ഹൗദി മോദിയില്‍ അരങ്ങേറിയത്.
അതേസമയം, “ഹൗഡി മോദി” പരിപാടിയ്ക്കെതിരെ വലിയതോതിലുള്ള പ്രതിഷധങ്ങളും ഹൂസ്റ്റണില്‍ നടന്നിരുന്നു. മോദിയ്ക്കെതിരെ ഗോബാക്ക് മുദ്രാവാക്യമുയര്‍ത്തി AdiosModi എന്ന ഹാഷ്ടാഗിലായിരുന്നു പ്രതിഷേധം.

യഥാര്‍ത്ഥ ഹിന്ദുക്കള്‍ ആള്‍ക്കൂട്ട കൊലപാതകം നടത്തില്ല” , “ഹിന്ദുയിസം യഥാര്‍ത്ഥമാണ്, ഹിന്ദുത്വ വ്യാജവും” തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം.”മോദി, നിങ്ങള്‍ക്കൊന്നും ഒളിക്കാനാവില്ല, നിങ്ങള്‍ കൂട്ടക്കുരുതി നടത്തിയയാളാണ്.” എന്നും മുദ്രാവാക്യങ്ങളുണ്ടായിരുന്നു.