ജോർജിയയിൽ വിമാനം തകർന്ന് വീണ് രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു

ജോർജിയിൽ വിമാനം തകർന്ന് വീണ് രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. ഫ്‌ളോറിഡയിലെ വില്ലിന്‍സ്റ്റണില്‍ നിന്ന് ഇന്ത്യാനയിലെ ന്യൂകാസിലിലേക്ക് പോയ പൈപര്‍ പിഎ 31-ടി വിമാനമാണ് തകര്‍ന്നുവീണതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

അറ്റ്‌ലാന്റയുടെ തെക്കുകിഴക്ക് നൂറ് മൈല്‍(16 കിമീ)അകലെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. ഒരു കുടുംബത്തിലെ നാലംഗങ്ങള്‍ ഉള്‍പ്പെടെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യാനയിലേക്ക് പോയവരാണ് അപകടത്തില്‍ പെട്ടത്.

അപകടത്തില്‍ വിമാനത്തിലെ എല്ലാ യാത്രക്കാരും മരിച്ചതായി പുട്‌നാം കൗണ്ടി ഷെരീഫ് ഹൊവാര്‍ഡ് സില്‍സ് അറിയിച്ചു. ഫ്‌ളോറിഡ മോറിസ്റ്റണ്‍ സ്വദേശി ലാറി റേ പ്രൂയിറ്റ് (67), ഗൈനസ് വില്ലെ സ്വദേശി ഷോണ്‍ ചാള്‍സ് ലാമന്റ് (41), ഷോണിന്റെ ഭാര്യ ജോഡി റേ ലാമന്റ് (43), ഇവരുടെ മക്കളായ ജെയ്‌സ് (6), ആലിസ് (4) എന്നിവരാണ് മരിച്ചത്.