എബോളയ്ക്ക് പിന്നാലെ ബ്ലീഡിങ് ഐ ഫീവര്‍, ആശങ്കയോടെ ലോകം !

എബോളയ്ക്ക് പിന്നാലെ ഭീതി വിതച്ച് ബ്ലീഡിങ് ഐ ഫീവര്‍ പടര്‍ന്നു പിടിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഇപ്പോള്‍ രോഗം പടര്‍ന്നു പിടിച്ചിരിക്കുന്നത്. ലോകത്തില്‍ തന്നെ ഏറ്റവും മാരകമായ രോഗങ്ങളിലൊന്നായാണ് പ്ലേഗിനെ കണക്കാക്കിയിരുന്നത്. എന്നാല്‍ പ്ലേഗിലും മാരകമാണ് ബ്ലീഡിങ് ഐ ഫീവര്‍ എന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഈ അപൂര്‍വ്വ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ മൂന്നുപേര്‍ സുഡാനില്‍ മരണമടഞ്ഞിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ഉഗാണ്ടയിലും സമാനരോഗത്തെ തുടര്‍ന്ന് ഒന്‍പത് വയസുകാരി മരിച്ചതോടെയാണ് ലോകാരോഗ്യ സംഘടന പോലും അസുഖത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞത്. ഇപ്പോള്‍ തന്നെ 60 പേരില്‍ രോഗബാധയുള്ളതായാണ് കരുതുന്നത്. കൂടുതല്‍ നിരീക്ഷണത്തിനായി ഇവര്‍ സുഡാന്‍ ഹെല്‍ത്ത് കെയര്‍ മിഷന്റെ പരിചരണത്തില്‍ കഴിയുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

കടുത്ത പനിക്കൊപ്പം കണ്ണില്‍ നിന്നും രക്തം വാര്‍ന്നു പോകുന്നതാണ് രോഗ ലക്ഷണം. അതിനാലാണ് ബ്ലീഡിങ് ഐ ഫീവര്‍ എന്ന് അറിയപ്പെടുന്നത്. ഈ രോഗം പടര്‍ന്നു പിടിക്കുന്നത് വന്‍ വിപത്തുണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ക്രിമിയന്‍ കോങ്ഗോ ഹെമറാജിക് ഫീവര്‍ എന്നാണ് ബ്ലീഡിങ് ഐ ഫീവറിന്റെ ശാസ്ത്ര നാമം. ചെള്ളില്‍ നിന്നാണ് രോഗം പടരുന്നതെന്നാണ് വിലയിരുത്തലുകള്‍. സാധാരണ പനിക്കൊപ്പം ശരീര വേദന, തലവേദന, ഛര്‍ദി, വയറിളക്കം തുടങ്ങിയവയാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ രക്തം ഛര്‍ദിക്കുന്നതിനൊപ്പം കണ്ണില്‍ നിന്നും മറ്റ് സ്വകാര്യ ഭാഗങ്ങളില്‍ നിന്നും രക്തസ്രാവമുണ്ടാകുകയും ചെയ്യുന്നു.

രോഗം പിടിപ്പെട്ടാല്‍ മരിക്കാനുള്ള സാധ്യത 40 ശതമാനത്തില്‍ ഏറെയാണ്. രോഗ ബാധിതനുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.