'പാക് അധിനിവേശ കശ്മീര്‍ ആക്രമിക്കാന്‍ ഇന്ത്യയ്ക്ക് പദ്ധതി'; അവസാന നിമിഷം വരെ പോരാടുമെന്ന് ഇമ്രാന്‍ ഖാന്‍

പാക് അധിനിവേശ കശ്മീരില്‍ ആക്രമണം നടത്താന്‍ ഇന്ത്യയ്ക്ക് പദ്ധതി ഉണ്ടെന്നും എന്നാല്‍ അവസാന നിമിഷം വരെ ഇതിനെതിരെ പോരാടുമെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്ഥാന്റെ സ്വാതന്ത്ര ദിനമായ 14-ന് മുസാഫറാബാദില്‍ നടത്തിയ സംവാദത്തിലാണ് ഇമ്രാന്റെ പ്രസ്താവന. കശ്മീരില്‍ ഇന്ത്യ ഇപ്പോള്‍ നടപ്പിലാക്കുന്ന നിയന്ത്രണങ്ങളില്‍ നിന്ന് ലോകത്തിന്റെ ശ്രദ്ധ മാറ്റാനാണ് ആക്രമണം നടത്താന്‍ പദ്ധതിയിടുന്നത്. പാകിസ്ഥാന്‍ സൈന്യത്തിന് ഇതുമായി ബന്ധപ്പെട്ട് പൂര്‍ണവിവരം ലഭിച്ചിട്ടുണ്ടെന്നും ഇമ്രാന്‍ അറിയിച്ചു.

ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് മുതിര്‍ന്നാല്‍ ഞങ്ങള്‍ അവസാനം വരെ അതിനെതിരെ പോരാടും. പാക് സൈന്യത്തിന് പിന്തുണയുമായി രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ അണിനിരക്കും. അല്ലാഹുവിന് മുമ്പിലല്ലാതെ ആര്‍ക്കു മുമ്പിലും മുസ്ലിംകള്‍ തല കുനിക്കില്ല. ഏതെങ്കിലും വിധത്തില്‍ പ്രകോപനം സൃഷ്ടിച്ചാല്‍ മോദിയെ ഞങ്ങള്‍ പാഠം പഠിപ്പിക്കുമെന്നും ഇമ്രാന്‍ പറഞ്ഞു.

ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രം നാസികളുടേതു പോലെ ഭീകരമാണെന്നും അത് ഇന്ത്യയുടെ നാശത്തിന് കാരണമാകുമെന്നും ഇമ്രാന്‍ ട്വീറ്റ് ചെയ്തിരുന്നു. മുസ്ലിംകളെ ഇന്ത്യയില്‍ നിന്ന് തുരത്താനാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്. അഞ്ചു വര്‍ഷമായി കശ്മീരില്‍ നടക്കുന്ന ക്രൂരതകളെല്ലാം ഈ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണ്. ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞ പ്രഖ്യാപനം ഇക്കാര്യത്തില്‍ മോദിയുടെ അവസാന തുറുപ്പു ചീട്ടായിരുന്നു. ആര്‍എസ്എസ് ഇന്ത്യയുടെ ഭരണഘടന വരെ മാറ്റിയിരിക്കുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ പ്രതിപക്ഷം ഭീതിയോടെയാണ് സംസാരിക്കുന്നത്. ഇന്ത്യയെ നാശത്തിലേക്കാണ് ബിജെപി നയിക്കുന്നതെന്നും ഇമ്രാന്‍ ആരോപിച്ചു.

കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം എടുത്തുകളഞ്ഞതോടെ ഇന്ത്യ ക്ശമീരിനെ രാജ്യാന്തരവത്കരിച്ചിരിക്കുകയാണെന്നും കശ്മീരിന് നീതി ലഭിക്കാനായി ഐക്യരാഷ്ട്ര സംഘടന ഉള്‍പ്പെടെ എല്ലാ രാജ്യാന്തര സംഘടനകളുടെയും സഹായം അഭ്യര്‍ത്ഥിക്കുമെന്നും ഇമ്രാന്‍ പറഞ്ഞു.