അന്തര്‍ ദേശീയ രംഗത്ത് പാകിസ്താന്‍ ഒറ്റപ്പെടുന്നു, മോദി കൊള്ളാമെന്നും - മുഷറഫ്

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഇന്ത്യയുടെ വിദേശനയത്തേയും പുകഴ്ത്തി മുന്‍ പാക് പ്രസിഡണ്ട്‌ പര്‍വേസ് മുഷറഫ്. രാജ്യാന്തര തലത്തില്‍ പാകിസ്താന്‍ ഒറ്റപ്പെടുകയാണെന്നും, ഇന്ത്യ മുന്നേറുകയാണെന്നും മുഷ്റഫ് വ്യക്തമാക്കി. ലഷ്കറെ തൊയിബ ഭീകര സംഘടനയാണെന്ന് പാകിസ്താന്‍ അംഗീകരിക്കേണ്ടിയിരുന്നില്ലയെന്നും പര്‍വേസ് പറഞ്ഞു.

പാകിസ്താന് രാജ്യാന്തര തലത്തില്‍  കാര്യമായ അംഗീകാരം കിട്ടുന്നില്ല. പാകിസ്താന്റെ നയതന്ത്രം നിഷ്‌ക്രിയമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നോക്കൂ. മോഡി പാക്കിസ്ഥാനുമേല്‍ ആധിപത്യം സ്ഥാപിക്കുകയാണ്. കുല്‍ഭൂഷണ്‍ ചാരനാണെന്ന് ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. പിന്നെയെന്തിനാണ് ലഷ്‌കര്‍ ഭീകരരാണെന്ന് പാക്കിസ്ഥാന്‍ സമ്മതിച്ചത്. തന്റെ ഭരണകാലത്ത് പാക്കിസ്ഥാന്‍ സജീവമായ നയതന്ത്രമാണ് കൈക്കൊണ്ടിരുന്നതെന്നും മുഷാറഫ് പറഞ്ഞു.

Read more

പാക്കിസ്ഥാനിലെ ദുനിയ ന്യൂസിന് മുഷറഫ് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. അര മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ളതാണ് അഭിമുഖം. ബേനസീര്‍ ഭൂട്ടോയുടെ വധവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന മുഷറഫിന് മേല്‍ പാക് ഭീകരവിരുദ്ധ കോടതി കൊലപാതകം, കൊലപാതകത്തിനു സഹായം ചെയ്തു കൊടുക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവയ്ക്ക് കുറ്റം ചുമത്തിയിരിക്കുകയാണിപ്പോള്‍.