47000 പന്നികളെ വെട്ടിയിട്ടു; ചോരപ്പുഴയായി ഉത്തര കൊറിയയിലെ ഇംജിന്‍ നദി

ഏഷ്യന്‍ സ്വൈന്‍ ഫ്ളൂ പടര്‍ന്നു വ്യാപിച്ചതിനെ തുടര്‍ന്ന് 47000 പന്നികളെ കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയിലെ ഉത്തര കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് ഇംജിന്‍ നദിക്ക് സമീപം വെട്ടിയിരുന്നു. എന്നാല്‍ ഇവയുടെ അവശിഷ്ടങ്ങളില്‍ നിന്നും ഒഴുകിയിറങ്ങിയ ചോര കനത്ത മഴയെ തുടര്‍ന്ന് ഒഴുകി പുഴയിലേക്ക് ചേര്‍ന്നു. പുഴ ചുവന്നൊഴുകുന്നതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ വിഷയം വന്‍ വിവാദമായിട്ടുണ്ട്.

ഏഷ്യന്‍ സ്വൈന്‍ ഫ്ളൂ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട യോണ്‍ ചെന്‍ കൗണ്ടിയില്‍ ആയിരുന്നു പന്നികളെ കൂട്ടത്തോടെ കൊന്നത്. ഒറ്റദിവസം 47,000 പന്നികളെയാണ് അറുത്തത്. തോലും മറ്റ് അവശിഷ്ടങ്ങളും മറവു ചെയ്യാന്‍ പ്ളാസ്റ്റിക് കണ്ടെയ്നറുകള്‍ താമസിച്ചതിനെ തുടര്‍ന്നാണ് അവശിഷ്ടങ്ങള്‍ കരയില്‍ ഉപേക്ഷിച്ചത്. അതിര്‍ത്തി സൈനിക വിഭാഗത്തിന്റെ കാര്‍ പാര്‍ക്കിലും മറ്റുമാണ് മാംസം കൊണ്ടു കളഞ്ഞിരുന്നത്. തൊട്ടുപിന്നാലെ ഇവിടെ ശക്തമായി മഴ പെയ്തതോടെ മാംസപിണ്ഡങ്ങളിലെ രക്തം പുഴയിലെത്തുകയായിരുന്നു. എന്നാല്‍
ഈ വെള്ളം സമീപത്തെ കര്‍ഷകരും മറ്റും താമസിക്കുന്ന ഇടങ്ങളിലേക്ക് എത്തുന്നത് അസുഖവും അണുബാധയും ഉണ്ടാകാന്‍ കാരണമാകുമെന്ന ആശങ്ക രാജ്യത്തിന്റെ കൃഷിമന്ത്രി തള്ളിയിരുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ സ്വൈന്‍ ഫ്ളൂ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നഗരങ്ങളില്‍ ഒന്നായിരുന്നു യോഞ്ചിയോന്‍. ഇത്തരം പന്നിവെട്ട് മൂലം ഉണ്ടായേക്കാവുന്ന സാംക്രമിക രോഗങ്ങളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട് എന്നാണ് കാര്‍ഷിക മന്ത്രാലയംഅവകാശപ്പെടുന്നത്. അതേസമയം മാംസാവശിഷ്ടങ്ങള്‍ ശരിയായ വിധമാണോ സംസ്‌കരിച്ചത് എന്ന പരിശോധന നടത്തുമെന്ന് മന്ത്രി പറയുന്നു. ചോര വീണ പുഴ ഒഴുകുന്നത് ജനവാസ കേന്ദ്രങ്ങളിലൂടെയാണ് എന്നത് ഇവിടെ താമസിക്കുന്നവര്‍ക്ക് ഉത്ക്കണ്ഠയ്ക്ക് കാരണമായിട്ടുണ്ട്.

Read more

സ്വൈന്‍ ഫ്ളൂ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 380,000 പന്നികളെയാണ് വെട്ടിയത്. പന്നികളില്‍ രോഗം മോശമായ രീതിയില്‍ പടര്‍ന്നിരുന്നു. അതേസമയം രോഗം മനുഷ്യരിലേക്ക് പടര്‍ന്നിരുന്നില്ല എന്നാണ് അധികൃതര്‍ പറഞ്ഞത്. ഈ വര്‍ഷം വിയറ്റ്നാമില്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ജനുവരി മുതല്‍ ഇതുവരെ 5.7 ദശലക്ഷം പന്നികളെയാണ് വെട്ടിയത്. ചൈനയില്‍ 2018 ല്‍ അസുഖം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 1.2 ദശലക്ഷം പന്നികളെ കൊന്നിരുന്നു