'ഹൈഡ്രോക്സി ക്ലോറോക്വിന്‍ കോവിഡ് പ്രതിരോധത്തിന് ഫലപ്രദമല്ല'; തുടര്‍ച്ചയായ ഉപയോഗം ഗുരുതര ഹൃദ്രോഗത്തിന് ഇടയാക്കുമെന്ന് റിപ്പോർട്ട്

ലോക വ്യാപകമായി ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ കോവിഡ് പ്രതിരോധത്തിന് ഫലപ്രദമല്ലന്ന് റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും പഴക്കമേറിയ ആരോഗ്യ പ്രസിദ്ധീകരണമായ ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. അതേസമയം ഇന്ത്യയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം മരുന്ന് നിര്‍ബന്ധമാക്കി കൊണ്ട് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ആരോഗ്യ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണല്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ലോകവ്യാപകമായി ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഉപയോഗിച്ച് തുടങ്ങിയതോടെ കെോവിഡ് ബാധിതരില്‍ മരണനിരക്ക് ഏറിയതായും ആരോഗ്യ പ്രസിദ്ധീകരണങ്ങളില്‍ വെച്ച് ഏറ്റവും പഴക്കം ചെന്ന ജേര്‍ണല്‍ വിലയിരുത്തുന്നു. പരീക്ഷണങ്ങളില്ലാതെ ഹൈഡ്രോക്സി ക്ലോറോക്വിനും അതിന്റെ പഴയ പതിപ്പായ ക്ലോരോക്വിനും ഉപയോഗിക്കുന്ന രീതി ശരിയല്ലന്നും തുടര്‍ച്ചയായ ഉപയോഗം ഗുരുതര ഹൃദ്രോഗത്തിനിടയാക്കുമെന്നും ജേര്‍ണല്‍ പറയുന്നു.

ഗവേഷണങ്ങള്‍ക്കല്ലാതെ മനുഷ്യരില്‍ കോവിഡ് പ്രതിരോധത്തിനായി ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്നതിനെതിരെയും ജേര്‍ണലില്‍ വിമര്‍ശനങ്ങളുണ്ട്. എന്നാല്‍ ഹോട്ട് സ്പോട്ടുകളിടക്കമുള്ളവര്‍ക്ക് രോഗ പ്രതിരോധത്തിനായി ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഉപയോഗം നിര്‍ബന്ധമാക്കിയുള്ള മാര്‍ഗ്ഗനിര്‍ദേശം ഇന്നലെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചത്. കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വീടുകളില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍ക്കും മരുന്ന് കഴിക്കാമെന്നും നിർദേശത്തില്‍ പറയുന്നുണ്ട്.

മലേറിയക്കെതിരായ പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്റെ ഏറ്റവും വലിയ ഉത്പാദകരാണ് ഇന്ത്യ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മരുന്നിന്റെ ആവശ്യകത വര്‍ദ്ധിച്ചതോടെ ഹൈഡ്രോക്സി ക്ലോറോക്വിനിന്റെ കയറ്റുമതി വര്‍ദ്ധിപ്പിക്കണമെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനുമടക്കം നിരവധി രാജ്യത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് മുന്നില്‍ കണ്ട് ഉത്പാദകരായ സിഡസ് കാഡില മരുന്ന് നിര്‍മ്മാണം കുത്തനെ ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.