നിരവ് മോദിയെ പാർപ്പിക്കുന്നത് കൊടുംകുറ്റവാളികളുള്ള ജയിലിൽ

ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ വിവാദ വ്യവസായി നിരവ് മോദിയെ താമസിപ്പിക്കുക ക്രിമിനലുകള്‍ നിറഞ്ഞ “ഹെര്‍ മജസ്റ്റീസ്” ജയിലിലെന്ന് റിപ്പോര്‍ട്ട്. ദക്ഷിണ-പടിഞ്ഞാറന്‍ ലണ്ടനില്‍ സ്ഥിതി ചെയ്യുന്ന ഈ ജയില്‍ ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും തിരക്കേറിയ ജയിലുകളിലൊന്നാണ്. അതീവസുരക്ഷാ ഏർപ്പെടുത്തിയിട്ടുള്ള ബി കാറ്റഗറി ജയിലാണിത്.

മാര്‍ച്ച് 29 വരെയാണ് നിരവ് മോദിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടത്. ജയിലില്‍ നീരവ് മോദിയുടെ സഹ തടവുകാരില്‍ കൈമാറ്റം പ്രതീക്ഷിച്ചു കഴിയുന്ന പാക് കുറ്റവാളി ജാബിര്‍ മോട്ടിയും ഉള്‍പ്പെടുന്നു. മയക്കുമരുന്ന് കേസുകളിലെ പ്രതികളെ കൂടുതലായി പാര്‍പ്പിച്ചിരിക്കുന്ന ഹെര്‍ മജസ്റ്റീസ് ജയിലില്‍ കടുത്ത മാനസിക പ്രശ്‌നങ്ങളുള്ള തടവുകാരുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വാദം കേള്‍ക്കല്‍ ആരംഭിക്കുന്നത് വരെ നിരവ് മോദിയെ പ്രത്യേക സെല്ലിലാവും പാര്‍പ്പിക്കുക. തിരക്ക് കൂടുതലായതിനാല്‍ ഒന്നില്‍ കൂടുതല്‍ കുറ്റവാളികള്‍ നിരവിനൊപ്പം സെല്ലിലുണ്ടായേക്കും. സൗകര്യങ്ങള്‍ വളരെ പരിമിതമായ സെല്ലുകളാണ് ഇവിടെയുള്ളതെന്നാണ് റിപ്പോര്‍ട്ട്.

1851ല്‍ പണികഴിപ്പിച്ച വാണ്ട്‌സ്വര്‍ത്തിലെ ഹെര്‍ മജസ്റ്റീസ് ജയിലില്‍ 2018ലെ  പരിശോധന റിപ്പോര്‍ട്ട് പ്രകാരം 1428 പുരുഷന്മാരാണ് തടവുകാരായി ഉള്ളത്.