അമ്മമാരിൽ നിന്ന് നവജാതശിശുക്കൾക്ക് കോവിഡ് പകരാനുള്ള സാദ്ധ്യത കുറവെന്ന് പഠനം

അമ്മമാരിൽ നിന്ന് നവജാതശിശുക്കൾക്ക് കോവിഡ് പകരാനുള്ള സാദ്ധ്യത കുറവെന്ന് പഠനം. യു.എസിലെ കൊളംബിയ യൂണിവേഴ്സിറ്റി ഇർവിങ് മെഡിക്കൽ സെന്ററിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഗവേഷണഫലം ജമാ പീഡിയാട്രിക്സ് ജേർണലിൽ പ്രസിദ്ധീകരിച്ചു.

കോവിഡ് ബാധിതരായ 101 അമ്മമാരെയാണ് ഗവേഷകർ പഠനത്തിനായി നിരീക്ഷിച്ചത്. മാർച്ച് 13 മുതൽ ഏപ്രിൽ 24 വരെയുള്ള  സമയമായിരുന്നു നിരീക്ഷണ കാലയളവ്. പ്രസവശേഷം സാമൂഹിക അകലം പാലിച്ചാണ് കുട്ടികളെയും അമ്മമാരെയും ആശുപത്രിയിൽ പാർപ്പിച്ചത്. ശുചിത്വം പാലിച്ച് മുലയൂട്ടുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ അനുവദിക്കുകയും ചെയ്തു. ഗർഭാവസ്ഥയിൽ അമ്മമാരിൽ നിന്ന് കുട്ടികളിലേക്ക് രോഗം പകർന്നതായി കണ്ടെത്തിയില്ല. കുഞ്ഞുങ്ങള്‍ക്കെല്ലാം പൂർണ ആരോഗ്യമുണ്ടെന്നും രണ്ടുപേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും ലേഖലമെഴുതിയ ഗവേഷകരിലൊരാളായ സിന്ധ്യ ഗ്യാംഫി-ബാനർമാൻ പറഞ്ഞു.

മുലയൂട്ടുമ്പോഴും കുഞ്ഞിനെ എടുക്കുമ്പോഴും അണുനശീകരണം ഉൾപ്പടെയുള്ള കാര്യങ്ങൾ നിർബന്ധമായും പാലിച്ചിരിക്കണമെന്ന് പ്രധാന ലേഖകനായ ഡാനി ഡുമിത്രു പറയുന്നു. കൂടാതെ ശിശുക്കൾക്ക് രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനായി ശുചിത്വത്തോടെയുള്ള മുലയൂട്ടൽ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.