ചൈനയില്‍ പുതിയ വൈറസ് രോഗം; 35 പേര്‍ ചികിത്സയില്‍

കോവിഡിന് പിന്നാലെ ചൈനയില്‍ പുതിയ വൈറസ് രോഗബാധ. ലാംഗിയ വൈറസ് എന്നാണ് പുതിയ വൈറസിന്റെ പേര്. ഷാന്‍ഡോംഗ്, ഹെനാന്‍ പ്രവിശ്യകളിലെ 35ഓളം പേര്‍ രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലാണ്. മനുഷ്യര്‍ക്ക് പുറമെ ചൈനയിലെ 2% ആടുകളിലും 5% നായകളിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

മൃഗങ്ങളില്‍ നിന്ന് പടരുന്ന ഹെനിപ്പാവൈറസ് എന്ന രോഗാണുവില്‍ നിന്നാണ് രോഗം പടരുന്നത്. വവ്വാലുകളില്‍ കണ്ടുവരുന്ന നിപാ വൈറസിന്റെ അതേ കുടുംബത്തില്‍ പെട്ടതാണ് ലാംഗിയയും. പനി, ക്ഷീണം, ചുമ, വിശപ്പില്ലായ്മ, തലവേദന, ഛര്‍ദി എന്നിവയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍.

Read more

ഈ രോഗബാധയ്ക്ക് പ്രത്യേക ചികിത്സയോ വാക്‌സിനോ ലഭ്യമല്ല. രോഗം സ്ഥിരീകരിക്കപ്പെട്ട എല്ലാവരും നിരീക്ഷണത്തിലാണ്. കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ ശേഷിയുള്ളതാണ് ലാംഗിയ. നിലവില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത് സമ്പര്‍ക്കം മൂലമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.