നരേന്ദ്ര മോദി ഇന്ന് സെലന്‍സ്‌കിയുമായി സംസാരിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമില്‍ സെലന്‍സ്‌കിയുമായി സംസാരിക്കും. ഉക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നത് അടക്കമുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് സെലന്‍സ്‌കിയുമായി വീണ്ടും സംസാരിക്കുക. യുദ്ധം തുടങ്ങിയ ശേഷം ഇത് രണ്ടാം തവണയാണ് മോദി സെലന്‍സ്‌കിയോട് സംസാരിക്കുക.

ഉക്രൈന്‍ റഷ്യ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള വഴികളെക്കുറിച്ച് ഇരു രാജ്യങ്ങളിലേയും നേതാക്കള്‍ തമ്മില്‍ സംസാരിക്കും. നേരത്തെ റഷ്യ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ ഇന്ത്യയുടെ പിന്തുണ അഭ്യര്‍ത്ഥിച്ച് സെലന്‍സ്‌കി മോദിയെ വിളിച്ചിരുന്നു. യുഎന്‍ രക്ഷാസമിതിയില്‍ രാഷ്ട്രീയ പിന്തുണ നല്‍കാന്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

എന്നാല്‍ റഷ്യയ്ക്കോ ഉക്രൈനോ അനുകൂലമായി നില്‍ക്കുന്നതില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുകയാണ്. സംഘര്‍ഷമേഖലകളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷിതമായ ഒഴിപ്പിക്കലിലാണ് തങ്ങളുടെ ശ്രദ്ധയെന്നും നിലവിലെ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം തേടാന്‍ റഷ്യയോടും ഉക്രൈനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യ ആവര്‍ത്തിച്ചിരുന്നു.

ഉക്രൈനിലെ റഷ്യയുടെ അധിനിവേശത്തിന്റെ ഫലമായി ഒരു സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷനെ അടിയന്തരമായി സ്ഥാപിക്കാന്‍ തീരുമാനിച്ച യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലെ വോട്ടെടുപ്പില്‍ നിന്ന് മാര്‍ച്ച് 4 ന് ഇന്ത്യ വിട്ടുനിന്നിരുന്നു.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി നേരത്തെ സംസാരിച്ചിരുന്നു. ഉക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ സുരക്ഷിത പാത ഒരുക്കുമെന്ന് റഷ്യ ഇന്ത്യയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു.