മ്യാൻമറിൽ സെെനിക അട്ടിമറി; ഓങ് സാന്‍ സൂചിയും പ്രസിഡന്റും തടവില്‍

മ്യാൻമറിൽ വീണ്ടും പട്ടാള അട്ടിമറി. ഭരണകക്ഷിയായ എൻഎൽഡി പ്രതിനിധിയാണ് ഇക്കാര്യം അറിയിച്ചത്. മ്യാൻമർ‌ ദേശീയ നേതാവും സമാധാന നൊബേൽ ജേതാവുമായ ഓങ് സാന്‍ സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും ഉള്‍പ്പെടെ ഭരണകക്ഷി നേതാക്കളെല്ലാം പട്ടാളത്തടവിലായി. നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരും അറസ്റ്റിലായിട്ടുണ്ട്. തലസ്ഥാന നഗരിയിൽ ടെലഫോൺ, ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു.

മ്യാന്‍മറില്‍ പുതുതായ തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്‍റംഗങ്ങള്‍ ഇന്ന് ചുമതലയേല്‍ക്കാനിരിക്കെയാണ് പട്ടാള അട്ടിമറി. തിരഞ്ഞെടുപ്പില്‍ കള്ളക്കളി നടന്നെന്നാരോപിക്കുന്ന പട്ടാളം ഭരണം അട്ടിമറിച്ചേക്കുമെന്ന ആശങ്ക നേരത്തെ നിലനിന്നിരുന്നു. 2011ലാണ് രാജ്യത്ത് പട്ടാളഭരണം അവസാനിക്കുന്നത്. അതിന് ശേഷം നടന്ന രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പായിരുന്നു ഇത്.

നവംബര്‍ എട്ടിനായിരുന്നു തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പില്‍ ഓങ് സാങ് സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി വന്‍നേട്ടമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് അയോഗ്യമെന്ന് ചൂണ്ടിക്കാട്ടി മ്യാന്മർ സൈന്യം നടത്തിയ അട്ടിമറി ഭീഷണിയെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് സൂചി ഭരണകൂടത്തിന് യു.എൻ നേരത്തെ നല്‍കിയിരുന്നു.

മ്യാൻമർ‌ ദേശീയ നേതാവ് ഓങ് സാൻ സൂചിയെ അധികാരത്തിൽ നിന്നകറ്റി നിർത്തി സൈന്യത്തിന് പ്രധാന സ്ഥാനങ്ങളെല്ലാം നൽകുന്ന രീതിയിലാണ് മ്യാൻമറിന്റെ നിലവിലെ ഭരണഘടനയുള്ളത്. ജനാധിപത്യ ഫെ‍ഡറൽ‌ രാഷ്ട്രത്തിനു രൂപം നൽകുന്നതിനായി ഭരണഘടന ഭേദഗതി വരുത്തുമെന്നു പ്രസിഡന്റ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

Read more

1988ൽ ജനാധിപത്യ പ്രക്ഷോഭത്തിൽ പട്ടാള ഭരണകൂടത്തിനെതിരെ സൂചിക്കൊപ്പം നിന്നു പോരാടി തടവിലായ നേതാവാണു വിന്‍ മിന്‍ഡ്. പ്രസിഡന്റാണു ഭരണഘടനാപരമായി മ്യാൻമർ ഭരണത്തലവനെങ്കിലും 2016 ഏപ്രിൽ മുതൽ മ്യാൻമറിന്റെ യഥാർത്ഥ ഭരണാധികാരി സൂചിയാണ്.