നിരവ് മോദിയെ വിഡിയോയിൽ കുടുക്കിയ മൈക്ക് ബ്രൗൺ മനസ് തുറക്കുന്നു

നിരവ് മോദിയെ പിടികൂടുന്നതിന് ഇന്ത്യൻ സർക്കാർ വലിയ താൽപര്യം പ്രകടമാക്കിയിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ ലണ്ടനിലെ സുഖവാസം പുറത്തുകൊണ്ടു വന്ന “ഡെയ്‌ലി ടെലഗ്രാഫ്” റിപ്പോർട്ടർ മൈക്ക് ബ്രൗൺ. മോദി ലണ്ടനിൽ സുഖമായി കഴിയുന്നുവെന്ന കാര്യം വിഡിയോ സഹിതം ഇന്ത്യ ഗവണ്മെന്റിനെ അറിയിച്ചിരുന്നുവെങ്കിലും മൈൻഡ് ചെയ്തില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.

നിരവ് മോദിയെ കുറിച്ചുള്ള തന്റെ റിപ്പോര്‍ട്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത്രയും കോലാഹലം ഉണ്ടാക്കുമെന്ന്  കരുതിയിരുന്നില്ലെന്ന് മൈക്ക് പറയുന്നു. ഇന്ത്യയുടെ പ്രതികരണം കണ്ട് താന്‍ അത്ഭുതപ്പെട്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ‘”ഇത് അത്ഭുതപ്പെടുത്തുന്നതാണ്. ഇത് ഇന്ത്യയില്‍ ഇത്രയും വലിയ ഒരു സംഭവമായിരുന്നുവെന്ന് ഞാന്‍ കരുതിയില്ല. ഇത് ഞാന്‍ മുന്‍കൂട്ടി കണ്ടതുമില്ല’-  ബ്രൗണ്‍ പറഞ്ഞു.

ലണ്ടനില്‍ താമസിക്കുന്നതിന്റെ നിയമസാധുത അടക്കം നിരവധി ചോദ്യങ്ങള്‍ ഡെയ്‌ലി ടെലഗ്രാഫ് നിരവ് മോദിയോട് ചോദിച്ചിരുന്നു. ഇത് തങ്ങളുടെ വൈബ്‌സൈറ്റിലും അവര്‍ പങ്കു വെച്ചിരുന്നു. എന്നാല്‍ എല്ലാ ചോദ്യത്തിനും ‘എനിക്കൊന്നും പറയാനില്ല’ എന്നായിരുന്നു മറുപടി.ആളുകളുടെ ശ്രദ്ധ ആകര്‍ഷിച്ചത്  രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള നിരവ് മോദിയുടെ വീഡിയോ ദൃശ്യമായിരുന്നു. ഒട്ടക പക്ഷിയുടെ തുകൽ കൊണ്ട് നിർമ്മിച്ച  ജാക്കറ്റ് ധരിച്ചായിരുന്നു മോദി ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. മോദി ധരിച്ചിരിക്കുന്നത് 10,000 പൗണ്ട് (9.2 ലക്ഷം രൂപ) മൂല്യമുള്ള ജാക്കറ്റ് ആണെന്ന് ചൂണ്ടിക്കാട്ടിയത് ഡെയ്‌ലി ടെലഗ്രാഫിന്റെ ഫാഷന്‍ ഡെസ്‌ക് ആയിരുന്നു.

മോദി പഞ്ചാബ് നാഷണല്‍ ബാങ്കിനെ എങ്ങിനെ പറ്റിച്ചു എന്നതല്ല ഡെയ്‌ലി ടെലഗ്രാഫിനെ അത്ഭുതപ്പെടുത്തിയത്. മറിച്ച് ലണ്ടനിലെ അത്യാഢംബര വൃത്തങ്ങളെ  എങ്ങനെ തന്റെ കൈക്കുള്ളിലാക്കി എന്നതാണ് പത്രത്തിന് മോദിയില്‍ താല്‍പര്യം ജനിക്കാന്‍ കാരണമായതെന്നും ബ്രൗണ്‍ പറയുന്നു.

നീരവ് മോദിയെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടിന്റെ സാധ്യതകള്‍ തനിക്ക് ചൂണ്ടിക്കാട്ടിയത് ടെലഗ്രാഫ് മാഗസിന്‍ കൈകാര്യം ചെയ്യുന്ന സാഷാ സ്ലാറ്റര്‍ ആയിരുന്നുവെന്ന് ബ്രൗണ്‍ പറയുന്നു. ‘അവര്‍ എന്നോട് നിരവ് മോദിയെ കുറിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കികൂടെ എന്നു ചോദിച്ചപ്പോള്‍, അതാരാണ് എന്നായിരുന്നു എന്റെ മറുചോദ്യം’- ബ്രൗണ്‍ പറയുന്നു.

നിരവ് മോദിയെ കുറിച്ച് ബ്രൗണിന്റെ ആദ്യ റിപ്പോര്‍ട്ട് പുറത്തു വരുന്നത് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ്. നിരവ് മോദി ആരാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ ലണ്ടനിലെ ആഢംബര കൂട്ടായ്മയുടെ ഭാഗമാവാന്‍ ഇയാള്‍ക്ക് എങ്ങിനെ സാധിച്ചു എന്നതിനെ കുറിച്ചായിരുന്നു പ്രസ്തുത റിപ്പോര്‍ട്ട്. അമേരിക്കയിലെ നിരവ് മോദിയുടെ കമ്പനി ലോഞ്ചിനുള്ള ഒരുക്കങ്ങള്‍ തയ്യാറാക്കിയത് ന്യൂയോര്‍ക്കിലെ തന്നെ ഏറ്റവും ചെലവേറിയ പി.ആര്‍ കമ്പനിയായ എം ആന്റ് സി സാച്ചി ആയിരുന്നു. എന്നാല്‍   പിടികിട്ടാപ്പുള്ളിയായ പ്രഖ്യാപിച്ചയുടന്‍ നിരവ് മോദിയുമായി ബന്ധം പുലര്‍ത്തിയിരുന്ന പ്രശസ്തരെല്ലാം അയാളില്‍ നിന്നും അകലം പാലിക്കുകയായിരുന്നുവെന്ന് ബ്രൗണ്‍ പറയുന്നു.

നിരവ് മോദിയെ ലണ്ടന്‍ ഉള്‍പ്പെടെ നിരവധി നഗരങ്ങളില്‍ വെച്ചു കണ്ടു എന്ന റിപ്പോര്‍ട്ടുകള്‍ തന്റെ ഔത്സുക്യം വര്‍ധിപ്പിച്ചെന്നും ബ്രൗണ്‍ പറയുന്നു. ഈ കക്ഷി ഇപ്പോള്‍ ലണ്ടനിലാണ് താമസിക്കുന്നതെങ്കില്‍ എന്ത് അടിസ്ഥാനത്തിലായിരിക്കും അയാള്‍ ഇവിടെ തങ്ങുന്നതെന്ന് ഞങ്ങള്‍ ആലോചിച്ചു. അത് കൂടുതല്‍ ചോദ്യങ്ങളുന്നയിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കി ബ്രൗണ്‍ പറയുന്നു.

ഒരു വീഡിയോഗ്രാഫറും ഒരു ഫോട്ടോഗ്രാഫറും അടങ്ങുന്ന അഞ്ചംഗ സംഘത്തിനായിരുന്നു നിരവിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള ചുമതല. നിരവ് മോദിയുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയെ പറ്റിയും ബ്രൗണ്‍ പറയുന്നു.

‘ഞാന്‍ നിരവിന്റെ ചുമലില്‍ തട്ടി. അയാള്‍ ഞെട്ടിത്തരിച്ചു പോയി. എന്നിട്ടയാള്‍ എന്നില്‍ നിന്ന് ഉടന്‍ തന്നെ മാറി നടക്കാന്‍ ആരംഭിച്ചു. പെട്ടെന്ന് മാറാൻ  ഒരു സ്ഥലവും ഉണ്ടായിരുന്നില്ല. അയാള്‍ ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റിലേക്കാണ് നടന്നത്.  ഒരു ടാക്‌സി കിട്ടുമോ എന്ന് നോക്കുകയായിരുന്നു. എന്നാല്‍ ഉച്ചസമയത്ത് ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റില്‍ നിന്ന് ടാക്‌സികളൊന്നും ലഭിക്കില്ല.

‘അയാളെ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് ഞാന്‍ അയാളോട് പറഞ്ഞു നിങ്ങളെ അപഹാസ്യനാക്കാന്‍ എനിക്ക് താല്‍പര്യമില്ല. നമുക്ക് നിങ്ങളുടെ ഓഫീസിലേക്ക് പോകാം. അവിടെ ഇരുന്ന് സംസാരിക്കാം. അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥലത്ത് പോകാം. എന്നാല്‍ അയാള്‍ മറുപടിയൊന്നും തന്നില്ല’- ബ്രൗണ്‍ പറയുന്നു.