ശരീരം മുഴുവന്‍ മാന്തിപ്പൊളിച്ച് എല്ലുംതോലുമായി ആരെയും കരയിക്കുന്ന രൂപം; ഒരു മാസം കരടിയുടെ ഗുഹയില്‍ നരകജീവിതം നയിച്ചയാളെ രക്ഷപ്പെടുത്തി

ശരീരം മുഴുവന്‍ പരിക്കേറ്റ് എല്ലും തോലുമായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ മധ്യവയസ്‌കനെ കരടിയുടെ ഗുഹയില്‍ നിന്ന് രക്ഷിച്ചു.
അലക്‌സാണ്ടര്‍ എന്നാണ് തന്റെ പേരെന്ന് ഇയാള്‍ വെളിപ്പെടുത്തി. റഷ്യയിലെ ടുവാ പ്രദേശത്തുള്ള കരടിക്കൂട്ടില്‍ നിന്നാണ് ഒരു മാസത്തോളം അതിദയനീയമായി കഴിഞ്ഞിരുന്ന അലക്‌സാണ്ടറിനെ രക്ഷപ്പെടുത്തിയത്. വേട്ടപ്പട്ടികളെ പിന്തുടര്‍ന്നെത്തിയ നായാട്ടുകാരാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. അലക്‌സാണ്ടറിനെ, ഭാവിയിലേക്കുള്ള ഭക്ഷണമായി കരടി  കരുതിവെച്ചിരിക്കുകയായിരുന്നു .

“മമ്മി”യാണെന്ന് കരുതിയാണ് ഇയാളെ വേട്ടക്കാര്‍ ഗുഹയില്‍ നിന്ന് പുറത്തെടുത്തത്. എന്നാല്‍ പുറത്തെത്തിയപ്പോഴാണ് ഇതൊരു മനുഷ്യനാണെന്നും ജീവനുണ്ടെന്നും തിരിച്ചറിയുന്നത്. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലാക്കി. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തിന്റെ ചികിത്സ പുരോഗമിക്കുകയാണ്. എന്നാല്‍ ഗുരുതര പരിക്കുകള്‍ക്ക് പുറകേ അലക്‌സാണ്ടറിന്റെ ശരീരം അഴുകുന്ന അവസ്ഥയിലാണെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കുന്നത്.

https://www.youtube.com/watch?time_continue=21&v=7wOii1-3nUw

നട്ടെല്ലിന് പരിക്കേറ്റും ശരീരം മുഴുവന്‍ കരടി മാന്തിപ്പൊളിച്ച നിലയിലുമാണ് ഇയാളെ കണ്ടെത്തിയത്. റഷ്യയിലെ ടുവാന്‍ മേഖലയില്‍ ആളുകള്‍ സംസാരിക്കുന്ന രീതിയിലാണ് ഇയാള്‍ സംസാരിക്കുന്നത്. സ്വന്തം മൂത്രം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തിയതെന്ന് അലക്‌സാണ്ടര്‍ വിശദമാക്കിയതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കണ്ടാല്‍ ആരും ഭയക്കുന്ന എല്ലും തോലുമായ ശരീരത്തില്‍ നിറയെ മുറിവുകളുമായാണ് അലക്‌സാണ്ടറിന്റെ ചിത്രം പുറത്തു വന്നത്. ഇയാളെ കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് പുറത്ത് വന്നത്. ദിവസങ്ങളായുള്ള ചികിത്സയുടെ ഫലമായി അലക്‌സാണ്ടറിന് കണ്ണുകള്‍ പ്രയാസപ്പെട്ട് തുറക്കാനും സംസാരിക്കാനും കൈകള്‍ ചെറുതായി അനക്കാനും സാധിക്കുന്നുണ്ടെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.