'ഫോൺ കാൾ വന്നതു കൊണ്ട് രക്ഷപ്പെട്ടു, ഗേറ്റിനടുത്ത് നിന്നിരുന്നെങ്കിലും അക്രമി എന്നെ കണ്ടില്ല'; ക്രൈസ്റ്റ് ചർച്ച് അക്രമത്തിന് ദൃക്‌സാക്ഷിയായ മലയാളി

ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്ന് സംഭവം നേരില്‍ കണ്ട മുവാറ്റുപുഴ സ്വദേശി ഹസനുസമാന്‍ പറഞ്ഞു. വെടിവെയ്പ്പു നടക്കുമ്പോള്‍ താന്‍ പള്ളിക്കു മുമ്പിലുണ്ടായിരുന്നു. വെടിവെച്ചയാള്‍ പള്ളിയിലേക്ക് കയറുമ്പോള്‍ ഗേറ്റിന്റെ തൊട്ടടുത്ത് താനുണ്ടായിരുന്നു. അയാള്‍ തന്നെ കണ്ടില്ല. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നാണ് ഹസനുസമാന്‍ പറഞ്ഞത്. മീഡിയവണ്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഉച്ചയ്ക്ക് ഒന്നര മണിക്ക് ഞാനും എന്റെ സുഹൃത്തും പള്ളിയിലേക്ക് വരുമ്പോഴാണ് സംഭവം നടന്നത്. ഞാന്‍ പള്ളിയുടെ മുമ്പിലെത്തി. എന്റെ സുഹൃത്ത് പള്ളിയിലേക്ക് കയറി . ആ സമയത്ത് എനിക്ക് ഫോണ്‍ കോള്‍ വന്നിരുന്നു. ഞാന്‍ പുറത്ത് നിന്ന് ഫോണില്‍ സംസാരിക്കുകയായിരുന്നു. ഫോണില്‍ സംസാരിച്ച ശേഷം നോക്കുമ്പോള്‍ പടക്കം പൊട്ടുന്നതു പോലെ ശബ്ദം കേട്ടു. തിരിഞ്ഞു നോക്കുമ്പോള്‍ പെട്ടെന്ന് എനിക്ക് മനസിലായില്ല. ഒരാള്‍ തോക്കുമായി പള്ളിയുടെ ഉള്ളിലേക്ക് വെടിവെച്ച് വെടിവെച്ച് കടന്നുപോകുകയാണ്. ഒന്നുരണ്ടുപേര് മരിച്ചു വീഴുന്നത് ഞാനവിടെ നിന്ന് കണ്ടു. അതിനുശേഷം ഞാനവിടെ നിന്ന് ഓടി ഒരു സ്ഥലത്ത് ഒളിച്ചു. പിന്നീടും വെടിയൊച്ചകള്‍ കേള്‍ക്കാമായിരുന്നു.’ അദ്ദേഹം പറഞ്ഞു.

Read more

തന്റെ സുഹൃത്തും അവിടെ നിന്ന് ഓടി രക്ഷപ്പെടുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂസിലാന്റിലെ ഒട്ടുമിക്ക പള്ളികളും അടച്ചിട്ടിരിക്കുകയാണ്. നിരവധി പേരാണ് ആക്രമണം നടന്ന പ്രദേശത്ത് എത്തുന്നത്.