ചൈനയിൽ ഇറക്കുമതി ചെയ്ത ഭക്ഷണ പായ്ക്കറ്റിൽ കൊറോണ വൈറസ് സാന്നിദ്ധ്യം, സമ്പർക്കത്തിൽ വന്നാൽ രോഗവ്യാപനത്തിലേക്ക് നയിക്കും

ചെെനയിൽ  ഇറക്കുമതി ചെയ്ത ഭക്ഷണ പായ്ക്കറ്റിനു മുകളിൽ സജീവമായ കൊറോണ വൈറസിനെ കണ്ടെത്തി. ക്വിങ്ഡോയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ഇറക്കുമതി ചെയ്ത ശീതീകരിച്ച മത്സ്യപായ്ക്കറ്റിനു മുകളിലാണ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതെന്ന് ചൈനീസ് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ക്വിങ്ഡോയിൽ പുതിയ കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം 11 ദശലക്ഷം ആളുകളിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ പരിശോധനയിൽ പുതിയ ക്ലസ്റ്ററുകൾ ഒന്നുംതന്നെ കണ്ടെത്തിയില്ലെന്നാണ് പ്രാദേശിക ഭരണകൂടം വ്യക്തമാക്കിയത്.

ലോകത്ത് ഇത് ആദ്യമായാണ് തണുത്ത ഭക്ഷണത്തിന്റെ പായ്ക്കറ്റിനു മുകളിൽ സജീവമായ കൊറോണ വൈറസിനെ കണ്ടെത്തുന്നതെന്ന് ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ(സിഡിസി) പ്രസ്താവനയിൽ പറഞ്ഞു.

നഗരത്തിലുണ്ടായ അണുബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. വൈറസിന്റെ സാന്നിദ്ധ്യമുള്ള പായ്ക്കറ്റുമായി സമ്പർക്കത്തിൽ വരുന്നത് രോഗവ്യാപനത്തിലേക്ക് നയിക്കുമെന്ന് സിഡിസി അറിയിച്ചു.

എന്നാൽ ഭക്ഷണ പായ്ക്കറ്റ് എവിടെനിന്നാണ് എത്തിയതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. നേരത്തെ ജൂലൈയിൽ ശീതീകരിച്ച ചെമ്മീൻ പായ്ക്കറ്റിൽ നിർജ്ജീവമായ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ചെമ്മീനിന്റെ ഇറക്കുമതി ചൈനയിൽ നിരോധിച്ചിരുന്നു.