'അലക്‌സാണ്ടര്‍ക്കും, ചെങ്കീസ്ഖാനുമൊക്കെ സാധിക്കാത്ത കാര്യമാണത്'; ട്രംപിന് ശക്തമായ മറുപടിയുമായി ഇറാന്‍ വിദേശകാര്യ മന്ത്രി

ഇറാനെതിരെ ഭീഷണി മുഴക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് ശക്തമായ മറുപടിയുമായി ഇറാന്‍ വിദേശകാര്യ മന്ത്രി ജാവേദ് സരീഫ്. അലക്സാണ്ടര്‍ക്കും, ചെങ്കീസ്ഖാനുമൊക്കെ ചെയ്യാന്‍ കഴിയാത്തതാണ് ട്രംപ് ചെയ്തുകാണിക്കുമെന്ന് പറയുന്നതെന്നും സഹസ്രാബ്ദങ്ങളായി ഇത്തരം കടന്നുകയറ്റങ്ങളെയൊക്കെ അതിജീവിച്ച പാരമ്പര്യമാണ് ഇറാനുള്ളതെന്നുമാണ് മറുപടിയായി അദ്ദേഹം ട്വീറ്റ് ചെയ്തത്.

സാമ്പത്തിക തീവ്രവാദം കൊണ്ടോ, ഉന്മൂലന സിദ്ധാന്തം കൊണ്ടോ ഒന്നും ഇറാനെ തകര്‍ക്കാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. ട്രംപിനേയും ജോണ്‍ ബോള്‍ട്ടനേയും ടാഗ് ചെയ്തു കൊണ്ടാണ് സരീഫിന്റെ ട്വീറ്റ്. അമേരിക്കക്കെതിരെ യുദ്ധത്തിന് ഒരുങ്ങുകയാണെങ്കില്‍ അത് ഇറാന്റെ അന്ത്യമായിരിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.

എന്നാല്‍ ഇറാന്‍ ഒരു യുദ്ധത്തിനായി ആഗ്രഹിക്കുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് സരീഫ് ശനിയാഴ്ച മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ചൈനാ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. ഇറാന്‍ യുദ്ധത്തിനൊരുങ്ങുന്നുവെന്നത് തെറ്റിദ്ധാരണയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2015ല്‍ അമേരിക്കയും ഇറാനും ഇതര രാജ്യങ്ങളും തമ്മിലുള്ള ആണവക്കരാറില്‍ നിന്ന് ഡൊണള്‍ഡ് ട്രംപ് പിന്മാറുകയും ഏകപക്ഷീയമായ ഉപരോധങ്ങള്‍ എര്‍പ്പെടുത്തുകയും ചെയ്ത ശേഷമാണ് ഇറാനുമായുള്ള അമേരിക്കയുടെ ബന്ധം കൂടുതല്‍ വഷളായത്. കഴിഞ്ഞ മാസം ഇറാന്‍ പരമോന്നത സൈന്യത്തെ അമേരിക്ക ഭീകരസംഘമായി പ്രഖ്യാപിച്ചിരുന്നു. യു.എസ് സെന്‍ട്രല്‍ കമാന്‍ഡിനെ തിരിച്ച് ഇറാനും ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.

Read more

ഇറാനെതിരെ കടുത്ത ഉപരോധമേര്‍പ്പെടുത്തിയും പേര്‍ഷ്യന്‍ ഉള്‍ക്കടലിലേക്ക് പടക്കപ്പലുകളയച്ചും യുഎസ് നടത്തുന്ന പ്രകോപനപരമായ നീക്കങ്ങളുടെ തുടര്‍ച്ചയായാണ് ട്രംപിന്റെ ട്വീറ്റുകള്‍. അതിനിടെയാണ് ദുബായ് തീരത്തിനു സമീപം സൗദിയുടെത് ഉള്‍പ്പെടെയുള്ള എണ്ണക്കപ്പലുകള്‍ക്കു നേരെ അജ്ഞാത ആക്രമണം നടന്നത്. ഇറാന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന യമനീ റിബലുകള്‍ സൗദിയുടെ ഓയില്‍ പൈപ്പുകള്‍ക്കു നേരെ ഡ്രോണ്‍ ആക്രമണം നടത്തുകയായിരുന്നു.