പ്രധാന റെയിൽ പദ്ധതിയിൽ നിന്ന് ഇറാൻ ഇന്ത്യയെ ഉപേക്ഷിച്ചു; കാരണം ധനസഹായത്തിലെ കാലതാമസം

യു.എസ് ഉപരോധം മൂലം പദ്ധതിയിൽ ചേരാൻ ഇന്ത്യ വിമുഖത പ്രകടിപ്പിച്ചതിനെ തുടർന്ന് അഫ്ഗാനിസ്ഥാന്റെ അതിർത്തിയിലുള്ള ഒരു പ്രധാന റെയിൽ പദ്ധതിയിൽ നിന്ന് ഇറാൻ ഇന്ത്യയെ ഒഴിവാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയുടെ പങ്കാളിത്തമില്ലാതെ ദീർഘകാലമായി നിർത്തി വെച്ചിരിക്കുകയായിരുന്ന പദ്ധതിയുമായി മുന്നോട്ട് പോകാൻ ഇറാൻ സർക്കാർ തീരുമാനിച്ചതായും പദ്ധതി ആരംഭിക്കുന്നതിന് ഇന്ത്യയുടെ ഭാഗത്തു നിന്നുമുള്ള ധനസഹായത്തിലെ കാലതാമസം ഇറാൻ ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയതായും ദി ഹിന്ദു ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.

2022 മാർച്ചോടെ പൂർത്തിയാകാനിരിക്കുന്ന ഈ പദ്ധതി ഇറാൻ സർക്കാരിൽ നിന്ന് 400 മില്യൺ ഡോളർ ധനസഹായത്തോടെ ആരംഭിച്ചു.

“ചബഹാർ തുറമുഖത്തെ നിക്ഷേപത്തിനുപുറമെ, ഇന്ത്യയ്ക്കും കൂടുതൽ നിർണായക പങ്ക് വഹിക്കാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നു … ഇന്ത്യയുടെ ഭാഗത്ത് നിന്നും സജീവമായ ഇടപെടലിന്റെയും പങ്കാളിത്തത്തിന്റെയും അഭാവത്തിൽ, [തുറമുഖം] നിലവിൽ ഇറാനിയൻ ഫണ്ടിംഗും എന്‍ജിനീയറിംഗ് ശേഷിയും ഉപയോഗിച്ച് നിർമ്മാണത്തിലാണ്, ” ഇറാനിയൻ വൃത്തങ്ങൾ പറഞ്ഞതായി ഹിന്ദു റിപ്പോർട്ട് ചെയ്തു.

തുറമുഖ നഗരമായ ചബഹാറിൽ നിന്ന് സഹീദാൻ പ്രവിശ്യയിലേക്ക് 628 കിലോമീറ്റർ (390 മൈൽ) റെയിൽപാത നിർമ്മിക്കാനുള്ള കരാർ 2016 മെയ് മാസത്തിൽ ഇന്ത്യയും ഇറാനും തമ്മിൽ ഒപ്പുവെച്ച ഉഭയകക്ഷി കരാറുകളുടെ ഭാഗമായിരുന്നു.

തെക്കുകിഴക്കൻ ഇറാനിലെ ചബഹാർ തുറമുഖം വഴി ഇന്ത്യയിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് ഗതാഗത വാണിജ്യ ഇടനാഴി വികസിപ്പിക്കുന്നതിനായി ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള 2016- ലെ ത്രിരാഷ്ട്ര കരാറിന്റെ ഭാഗമായാണ് കരാർ ഒപ്പിട്ടത്.