റോഹിങ്ക്യൻ വംശഹത്യക്കെതിരെ മ്യാൻമാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉത്തരവിട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി. 17 ജഡ്ജിമാരടങ്ങിയ പാനൽ ഐക്യകണ്ഠേനയാണ് ഉത്തരവിട്ടത്. ആഫ്രിക്കൻ രാജ്യമായ ഗാംബിയയാണ് മുസ്ലിം ന്യൂനപക്ഷമായ റോഹിങ്ക്യകൾ നേരിട്ട വംശഹത്യയിൽ മ്യാന്മർ ഭരണകൂടത്തിനെതിരെ നടപടി ആവശ്യപ്പെട്ട് യു.എൻ കോടതിയെ സമീപിച്ചത്.
റോഹിങ്ക്യൻ മുസ്ലിംകളെ അക്രമങ്ങളിൽ നിന്ന് സംരക്ഷിക്കണം, വംശഹത്യക്കെതിരെയുള്ള തെളിവുകൾ സൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചു. മ്യാൻമാറിന്റെ നടപടികൾ മൂലം റോഹിങ്ക്യൻ വംശജരുടെ അവകാശങ്ങൾ പരിഹാരിക്കാനാവാത്ത വിധം കോട്ടം തട്ടിയെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി എന്തെല്ലാം നടപടികളെടുത്തു എന്നതിനെപ്പറ്റി നാലു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും രാജ്യാന്തര കോടതി പ്രസിഡന്റായ ജഡ്ജി അബ്ദുൽഖ്വാവി അഹമ്മദ് യൂസഫ് നിർദേശിച്ചു.
നേരത്തേ, ബോസ്നിയൻ മുസ്ലിംകൾക്കെതിരെ സെർബിയ നടത്തിയ വംശഹത്യ കേസിലാണ് യു.എൻ കോടതി വിചാരണ നടത്തിയത്. 1992-95 കാലത്ത് നടന്ന യുദ്ധത്തിനിടെ പതിനായിരങ്ങൾ കൂട്ടക്കുരുതിക്കിരയായിരുന്നു. സ്രെബ്രനീസയിൽ മാത്രം 8,000 മുസ്ലിം പുരുഷന്മാരും കുട്ടികളും കൊല്ലപ്പെട്ടു. വംശഹത്യയാണെന്ന് കണ്ടെത്തിയെങ്കിലും സർക്കാർ നേരിട്ട് പങ്കാളിയായതിന് തെളിവില്ലെന്നായിരുന്നു രാജ്യാന്തര കോടതിയുടെ അന്തിമ തീർപ്പ്. കംബോഡിയയിൽ 1970കളിൽ നടന്നതും റുവാണ്ടയിൽ 1994ൽ നടന്നതും വംശഹത്യയാണെന്ന് കണ്ടെത്തിയിരുന്നു.
Read more
മ്യാന്മർ ഭരണകൂടത്തിനെതിരെ നിരവധി രാജ്യങ്ങൾ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. രണ്ടുവർഷം മുമ്പ് നടന്ന സൈനികവേട്ടയെ തുടർന്ന് 7,30,000 റോഹിങ്ക്യകൾ അയൽ രാജ്യമായ ബംഗ്ലാദേശിലേക്ക് നാടുവിട്ടതായാണ് കണക്ക്.