മരിച്ചത് ആറ് ഇന്ത്യക്കാര്‍; സുഡാന്‍ സ്‌ഫോടനത്തില്‍ വിദേശകാര്യ മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തുവിട്ടു

സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ആറ് ഇന്ത്യക്കാരാണ് മരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം. ചൊവ്വാഴ്ച വൈകിട്ട് നടന്ന സ്‌ഫോടനത്തില്‍ മരിച്ചവരില്‍ 18 പേര്‍ ഇന്ത്യാക്കാരാണെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എട്ട് ഇന്ത്യാക്കാര്‍ ചികിത്സയിലുണ്ടെന്നും 11 പേരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും 33 പേര്‍ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സ്‌ഫോടനത്തില്‍ 23 പേരാണ് കൊല്ലപ്പെട്ടത്. 135 പേര്‍ക്കെങ്കിലും പരിക്കേറ്റു. മരിച്ചവരില്‍ മലയാളികളുണ്ടോ എന്ന് വ്യക്തമല്ല. സുഡാനിലെ ഖാര്‍ത്തൂമിലുള്ള ബാഹ്‌റി എന്നയിടത്തുള്ള സലൂമി എന്ന സെറാമിക് ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. ഫാക്ടറിയില്‍ ചൊവ്വാഴ്ച വൈകിട്ടോടെ ഒരു ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അപകടം. കേരളത്തില്‍ നിന്ന് ആരുടെയും പേര് മരിച്ചവരുടെ പട്ടികയിലില്ല. പരിക്കേറ്റവരില്‍ ആറ് പേരുടെ നില അതീവഗുരുതരമാണെന്നാണ് വിവരം.

Read more

ഇതൊരു അപകടമാണോ ആക്രമണമാണോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. അപകടമാണ് എന്നാണ് ഖാര്‍ത്തൂമിലെ ബാഹ്‌റി പ്രാദേശിക പൊലീസ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഹസ്സന്‍ അബ്ദുള്ള വ്യക്തമാക്കുന്നത്.