ലഷ്കർ തലവൻ ഹാഫിസ് സയ്ദ് പാകിസ്ഥാനിൽ അറസ്റ്റിൽ

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കർ ഇ തൊയ്ബ സ്ഥാപകനും ജമാഅത് ഉദ് ദവെ മേധാവിയുമായ ഹാഫിസ് സയ്യിദ് പാകിസ്ഥാനിൽ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ലാഹോറില്‍ നിന്ന് ഗുജ്‌റാന്‍വാലയിലേക്കുള്ള യാത്രാമദ്ധ്യേ പാകിസ്ഥാനിലെ പഞ്ചാബ് പൊലീസാണ് ഹാഫിസ് സായിദിനെ അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെയായിരുന്നു അറസ്‌റ്റെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതയും പാക് മാധ്യമങ്ങളിൽ റിപ്പോർട്ടുണ്ട്. പാകിസ്ഥാൻ തങ്ങളുടെ വ്യോമപാത തുറന്നു കൊടുത്ത് ഒരു ദിവസത്തിന് ശേഷമാണ് അറസ്റ്റ്. പ്രധാനമന്ത്രിയായ ശേഷം ഇമ്രാൻ ഖാന്റെ ആദ്യ അമേരിക്കൻ യാത്രക്ക് മുമ്പായാണ് അറസ്റ്റെന്നതും ശ്രദ്ധയേമാണ്. ഭീകര സംഘടനകളുമായി ബന്ധപ്പെട്ട് ഹാഫിസ് സെയ്ദിനെതിരെ 23 കേസുകളാണ് പാകിസ്ഥാനിൽ ഉള്ളത്. 2008- ൽ നടന്ന മുംബൈ ഭീകരാക്രമണത്തിൽ 165 ലധികം പേർ കൊല്ലപ്പെട്ടിരുന്നു. സായിദിനെ ആഗോള ഭീകരനായി പാകിസ്ഥാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഭീകരതയ്ക്കുള്ള ഫണ്ടിംഗ് നിരീക്ഷിക്കുന്ന ആഗോള സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ അന്ത്യശാസനത്തിന് പിന്നാലെയാണ് പാക് ഭരണകൂടം ഹാഫിസ് സയ്യിദിന്റെ അറസ്റ്റിന് ഒരുങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷം ഒക്ടോബറിനകം ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് പാകിസ്ഥാന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് മുന്നറിയിപ്പു നല്‍കിയിരുന്നു.

എഫ്.ഐ.ടി.എഫിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് ഒസാക്കയില്‍ നടന്ന ജി 20 ഉച്ചകോടിയും ആഹ്വാനം ചെയ്തിരുന്നു. ഇതോടെയാണ് നടപടിക്ക് പാകിസ്ഥാന്‍ നിര്‍ബന്ധിതരായത്.

ഹാഫിസ് സയ്യിദിനേയും അദ്ദേഹത്തിന്റെ അടുത്ത 12 അനുയായികളേയും ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പാകിസ്ഥാന്‍ പൊലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ധനസഹായം നല്‍കുന്നു, പണം തട്ടുന്നു എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയതിനു പിന്നാലെയായിരുന്നു പൊലീസ് അറസ്റ്റിനൊരുങ്ങിയത്.

ഹാഫിസ് സയ്യിദ് ഉള്‍പ്പെടെയുള്ള 13 നേതാക്കള്‍ക്കെതിരെ 23 എഫ്.ഐ.ആറുകളാണ് പാകിസ്ഥാനിലെ പഞ്ചാബ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ ഡിപ്പാര്‍ട്ട്മെന്റ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലാഹോറിലെ ജൗഹാര്‍ നഗരത്തിലെ വസതിയിലാണ് സയ്യിദ് ഉള്ളതെന്ന് ഇമ്രാന്‍ ഖാന്റെ ഓഫീസിലുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്തിരുന്നു. വീട് റെയ്ഡ് ചെയ്ത് അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി ലഭിക്കാന്‍ കാത്തിരിക്കുകയാണെന്നായിരുന്നു കഴിഞ്ഞയാഴ്ച പൊലീസ് പ്രതികരിച്ചത്.