'എല്ലാവിധ സഹായവും നല്‍കും'; ഉക്രൈന് പിന്തുണയുമായി ഫ്രാന്‍സ്

ഉക്രൈന് പിന്തുണയുമായി ഫ്രാന്‍സ്. ഉക്രൈന് എല്ലാവിധ സഹായം നല്‍കുമെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. ഇമ്മാനുവല്‍ മാക്രോണിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിന് ശേഷം യുക്രൈനുമായുള്ള പിന്തുണ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രി ജീന്‍ യെവ്‌സ് ലെ ഡ്രിയാന്‍ അറിയിച്ചു.

അതേസമയം റഷ്യയെ പിന്തുണച്ച് ചൈന രംഗത്ത് വന്നു. ഉക്രൈനിലെ റഷ്യയുടെ സൈനിക നീക്കത്തെ അധിനിവേശം എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെന്നാണ് ചൈന പറയുന്നത്. ഉക്രൈന്‍ സംഭവം വളരെ സങ്കീര്‍ണ്ണവും ചരിത്രപരമായ അനവധി പ്രത്യേകതകളും ചേര്‍ന്ന ഒന്നാണെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിങ് പറഞ്ഞു.

ഉക്രൈന്‍ വിഷയത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നത് ഗുണം ചെയ്യുമെന്ന് ഇന്ത്യയിലെ ഉക്രൈന്‍ സ്ഥാനപതി ഇഗോര്‍ പൊലിഖ പറഞ്ഞു. ഇന്ത്യയും റഷ്യയും തമ്മില്‍ സവിശേഷമായ ബന്ധമാണുള്ളതെന്നും അതുകൊണ്ട് ഈ പ്രതിസന്ധിയെ നേരിടുന്നതില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ നിര്‍ണായകമായ ഇടപെടല്‍ നടത്താനാവുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

ഉക്രൈനിന്റെ തിരിച്ചടിയില്‍ 50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഉക്രൈയിന്റെ കിഴക്ക് ഭാഗത്തുള്ള വിമത പ്രദേശത്ത് നടത്തിയ തിരിച്ചാക്രമണത്തിലാണ് വിമാനങ്ങളും ഹെലികോപ്ടറുകളും തകര്‍ത്തതെന്ന് യുക്രൈയിന്‍ സൈനിക മേധാവി പറഞ്ഞു. ശാസ്ത്യ പ്രദേശത്ത് വെച്ച് നടന്ന പ്രത്യാക്രമണത്തിലാണ് 50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതെന്ന് ജോയിന്റ് ഫോഴ്‌സ് കമാന്റിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.