യു.എ.ഇ തീരത്ത് ചരക്കുകപ്പലുകൾക്കു നേരെ ആക്രമണം; സൗദിയില്‍ നിന്ന് അമേരിക്കയിലേക്ക് പോയ എണ്ണടാങ്കറുകൾക്ക് കനത്ത നാശം

ഇറാന് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം മേഖലയില്‍ സംഘര്‍ഷസമാനമായ അന്തരീക്ഷം സംജാതമാക്കവെ, യുഎഇയുടെ കിഴക്കന്‍ തീരത്തിനടുത്ത് എണ്ണക്കപ്പലുകള്‍ക്കു നേരെ ആക്രമണം. ഫുജൈറ തുറമുഖത്തിനു കിഴക്കാണ് ആക്രമണം നടന്നത്. നാലു ചരക്കുകപ്പലുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായതെന്ന് യുഎഇ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. സൗദിയില്‍ നിന്ന് അമേരിക്കയിലേക്ക് എണ്ണ കൊണ്ടുപോയ കപ്പലുകളാണ് ആക്രമിക്കപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ആക്രമണത്തില്‍ സൗദിയുടെ രണ്ട് ഓയില്‍ ടാങ്കറുകള്‍ക്ക് വലിയ നാശനഷ്ടമുണ്ടായി. ഇറാനോ അവരുമായി ബന്ധമുള്ളവരോ മേഖലയിലൂടെയുള്ള ചരക്കുനീക്കം അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്ക മുന്നറിയിപ്പു നല്‍കിയിരുന്നു.

Read more

തുടര്‍ന്ന് അമേരിക്ക ഇവിടേക്ക് വിമാനവാഹിനിക്കപ്പലും ബോംബര്‍ വിമാനങ്ങളും അയച്ചിരുന്നു. രാജ്യാന്തര എണ്ണക്കടത്തിന് ഭീഷണിയാണ് ആക്രമണമെന്ന് സൗദി പ്രതികരിച്ചു. ഇറാനുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് അമേരിക്ക സൈനികവിന്യാസം നടത്തിയതു മുതല്‍ സംഘര്‍ഷഭരിതമാണ് മേഖല. അതേസമയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.