മനുഷ്യരില്‍ എച്ച് 3 എന്‍ 8 പക്ഷിപ്പനിയുടെ ആദ്യ കേസ് ചൈനയില്‍; നാല് വയസുകാരന് രോഗം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്

മനുഷ്യരില്‍ പക്ഷിപ്പനിയുടെ ആദ്യത്തെ കേസ് ചൈനയില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ഹെനാന്‍ പ്രവിശ്യയില്‍ താമസിക്കുന്ന നാല് വയസ്സുള്ള ആണ്‍കുട്ടിക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ആദ്യമായിട്ടാണ് മനുഷ്യരില്‍ എച്ച് 3 എന്‍ 8 റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷനാണ് (എന്‍എച്ച്‌സി )ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ആളുകള്‍ക്കിടയില്‍ വ്യാപകമായ പകരാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

പനിയും മറ്റ് ലക്ഷണങ്ങളുമായാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ രോഗം കണ്ടെത്തി. കുട്ടിയുടെ കുടുംബം വീട്ടില്‍ കോഴികളെ വളര്‍ത്തുന്നുണ്ട്. കാട്ടു താറാവുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് ഇവര്‍ താമസിക്കുന്നതെന്നും എന്‍എച്ച്‌സി പറഞ്ഞു. പക്ഷികളില്‍ നിന്ന് കുട്ടിക്ക് നേരിട്ട് രോഗം ബാധിക്കുകയായിരുന്നു. എന്നാല്‍ മനുഷരിലേക്ക് പടര്‍ന്ന് പിടിക്കാനുള്ള സാധ്യത കുറനവാണെന്ന് എന്‍എച്ച്‌സി പ്രസ്താവനയില്‍ പറഞ്ഞു.

കുട്ടിയുമായി സമ്പര്‍ക്കമുള്ള ആര്‍ക്കും രോഗലക്ഷണങ്ങളില്ല. ചത്തതോ അസുഖമുള്ളതോ ആയ പക്ഷികളില്‍ നിന്ന് അകന്നു നില്‍ക്കാനും പനി, ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങള്‍ക്ക് ഉടന്‍ ചികിത്സ തേടാനും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read more

വടക്കേ അമേരിക്കന്‍ ജലപക്ഷികളില്‍ നിന്നാണ് ആദ്യമായി എച്ച് 3 എന്‍ 8 പ്രചരിച്ചത്. 2002 മുതല്‍ രോഗം പലയിടങ്ങളില്‍ പടര്‍ന്നിരുന്നു. കുതിരകള്‍, നായ്ക്കള്‍, സീലുകള്‍ എന്നിവയെയാണ് പ്രധാനമായും ബാധിക്കുന്നത്. മനുഷ്യര്‍ക്കിടയില്‍ പകരുന്ന കേസുകള്‍ വളരെ അപൂര്‍വമാണ്.