'ഈ നീക്കം ലോകത്ത് ഏറ്റവും വലിയ പൗരത്വ പ്രതിസന്ധിക്ക് ഇടയാക്കും'; ഇന്ത്യയ്‌ക്ക് എതിരെ പ്രമേയവുമായി യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയവുമായി യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍. 150-ല്‍ അധികം പ്രതിനിധികളാണ് പ്രമേയം അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇന്ത്യയിലെ പൗരത്വം നിര്‍ണയിക്കുന്ന രീതിയിലെ മാറ്റം അപകടകരമാണെന്നും ലോകത്തിലേറ്റവും വലിയ പൗരത്വ പ്രതിസന്ധിക്ക് അതിടയാക്കുമെന്നും പ്രമേയത്തിന്റെ കരടില്‍ ആരോപിക്കുന്നു. ജനങ്ങള്‍ വലിയ കഷ്ടപ്പാടുകള്‍ സഹിക്കേണ്ട അവസ്ഥ നിയമം മൂലം ഉണ്ടാകുമെന്നും കരട് പ്രമേയം ആരോപിക്കുന്നു.

മതന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുന്നുവെന്നും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തെയും മനുഷ്യാവകാശ സംഘടനകളെയും മാധ്യമങ്ങളെയും നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രമേയത്തില്‍ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെടുന്നതാണ് കരട് പ്രമേയം. ഇന്ത്യയുമായി വ്യാപാരക്കരാറില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ആ രാജ്യത്ത്  മനുഷ്യാവകാശ സംരക്ഷണത്തിനുള്ള ശക്തമായ വ്യവസ്ഥകള്‍ കൂടി അതില്‍ ഉള്‍ക്കൊള്ളിക്കണമെന്നും കരട് പ്രമേയം ആവശ്യപ്പെടുന്നു.

യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിന്റെ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന സമ്പൂര്‍ണ സമ്മേളനത്തില്‍ പ്രമേയം സഭയില്‍ അവതരിപ്പിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജനുവരി ഏഴിലെ സമരത്തോട് കരട് പ്രമേയം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുണ്ട്. മാത്രമല്ല സമരക്കാര്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കണമെന്നും സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും ഇതില്‍ ആവശ്യപ്പെടുന്നു.

പൗരത്വത്തിന് മറ്റുള്ളവര്‍ക്കെന്നപോലെയുള്ള തുല്യത മുസ്ലിങ്ങളില്‍ നിന്ന് അന്യമാക്കാന്‍ നിയമപരമായ സാഹചര്യം ഇന്ത്യ സൃഷ്ടിച്ചുവെന്നും കരട് പ്രമേയം ആരോപിക്കുന്നു. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഉപയോഗിച്ച് മുസ്ലിങ്ങളെ രാജ്യമില്ലാത്തവരാക്കി മാറ്റുമെന്ന ആശങ്കയും ഇതില്‍ പങ്കുവെക്കുന്നു.

പൗരത്വവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ബാദ്ധ്യതകള്‍ ഇന്ത്യ ലംഘിച്ചെന്നും കരട് പ്രമേയം പറയുന്നു. മാത്രമല്ല കശ്മീരില്‍ യുഎന്‍ രക്ഷാസമിതി പ്രമേയം നടപ്പിലാക്കാനും യൂറോപ്യന്‍ യൂണിയന്‍ ഇടപെടണമെന്നും ഇതില്‍ ആവശ്യപ്പെടുന്നു.