ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷത്തിലേക്ക്, മരണസംഖ്യ 3,34,000 കടന്നു; 24 മണിക്കൂറിനിടെ മരിച്ചത് 4818 പേർ

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷത്തിലേക്ക് അടുക്കുന്നു. രോഗബാധിതരുടെ എണ്ണം ഇതുവരെ 5,189,488 ആയി. കോവിഡ് ബാധിച്ച് 334,092 പേരാണ് ഇതുവരെ മരിച്ചത്. 24 മണിക്കൂറിനിടെ 4818 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

അമേരിക്കയില്‍ ഇന്നലെ 1344 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 28,044 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 1,620,767 ആയി. ആകെ മരണം 96,314.

രോ​ഗികളുടെ എണ്ണം അതിവേ​ഗം ഉയരുന്ന മറ്റൊരു രാജ്യം ബ്രസീലാണ്. ഇന്നലെ 1,153 പേർ മരിച്ച രാജ്യത്ത് കോവിഡ് മരണസംഖ്യ 20,047 ആയി. 16,730 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ആകെ രോ​ഗികളുടെ എണ്ണം 3,10,087-ലേക്കെത്തി. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാമതുള്ള റഷ്യയില്‍ 3,17,554 രോഗികളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,849 പേരാണ് രോഗബാധിതരായത്. കേസുകള്‍ കൂടിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയില്‍ മരണനിരക്ക് കുറവാണ്, 3,099.

2,80,117 പേര്‍ക്ക് രോഗം ബാധിച്ച സ്‌പെയിനില്‍ 27,940 പേരാണ് ഇതുവരെ മരിച്ചത്. യുകെയില്‍ 2,50,908 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 36,042 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇറ്റലിയില്‍ മരണസംഖ്യ 32,486 ആയി.

ഫ്രാന്‍സില്‍ 1,81,826 പേരും ജര്‍മ്മനിയില്‍ 1,79,021 പേരും രോഗബാധിതരായിട്ടുണ്ട്. തുര്‍ക്കി-1,53,548, ഇറാന്‍-1,29,341 എന്നിങ്ങനെയാണ് രോഗ ബാധിതരുടെ എണ്ണം. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കണക്കാക്കുമ്പോള്‍ 11-ാം സ്ഥാനത്താണ് ഇന്ത്യ.