ലോകത്ത് കോവിഡ് ബാധിതര്‍ 57 ലക്ഷം കടന്നു; അമേരിക്കയില്‍ വീണ്ടും മരണനിരക്ക് ഉയരുന്നു

ലോകത്ത് കോവിഡ് ബാധിതര്‍ 58 ലക്ഷത്തിലേക്ക്. മരണം മൂന്ന് ലക്ഷത്തി അന്‍പത്തി ആറായിരം കടന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 3,57,400 പേരാണ് ഇതുവരെ ലോകത്ത് കൊറോണ വൈറസ് മഹമാരി ബാധിച്ച് മരിച്ചത്. 57,88,073 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതില്‍ 24,97,140 പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ 75,000 കോടി യൂറോയുടെ സാമ്പത്തിക സഹായ പദ്ധതിക്ക് രൂപം നല്‍കി.

അമേരിക്കയില്‍ വീണ്ടും മരണനിരക്ക് ക്രമാതീതമായി ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1535 പേര്‍ മരിച്ചതടക്കം 1,02,107 മരണം റിപ്പോര്‍ട്ട് ചെയ്തു. 17 ലക്ഷത്തിലധികം പേര്‍ക്ക് യുഎസില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. യുഎസിനെ കൂടാതെ ബ്രസീലില്‍ മാത്രമാണ് ബുധനാഴ്ച ആയിരത്തിലേറെ പേര്‍ മരിച്ചിട്ടുള്ളത്. 1148 പേരാണ് ബ്രസീലില്‍ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ അവിടുത്തെ ആകെ മരണം 25,697 ആയി.

കോവിഡ്-19 മഹാമാരിയുടെ പുതിയ വ്യാപനകേന്ദ്രമായി ലാറ്റിനമേരിക്ക മാറിയെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബ്രസീലുള്‍പ്പെടെയുള്ള തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ ഓഗസ്റ്റോടെ രോഗവ്യാപനവും മരണവും വര്‍ദ്ധിക്കുമെന്നും യു.എസില്‍ നടത്തിയ പഠനത്തെ ചൂണ്ടിക്കാട്ടി ഡബ്ല്യു.എച്ച്.ഒ. പറഞ്ഞു.

“”രാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കേണ്ട സമയമല്ലയിത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ 25 ലക്ഷത്തോളം പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്; 1.43 ലക്ഷം പേര്‍ മരിച്ചു. ദിനംപ്രതി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന രോഗബാധയുടെ എണ്ണത്തില്‍ യൂറോപ്പിനെക്കാളും യു.എസിനെക്കാളും മുന്നിലാണ് ലാറ്റിനമേരിക്ക”” -ഡബ്ല്യു.എച്ച്.ഒ.യുടെ പാന്‍ അമേരിക്കന്‍ മേധാവി കാരിസ്സ എറ്റൈന്‍ പറഞ്ഞു. പെറു, ചിലി, എല്‍ സാല്‍വദോര്‍, ഗ്വാട്ടിമാല, നിക്കരാഗ്വ എന്നിവിടങ്ങളിലും രോഗബാധയില്‍ കാര്യമായ വര്‍ദ്ധനയുണ്ട്.

രോഗബാധിതരുടെ എണ്ണത്തില്‍ 10-ാം സ്ഥാനത്താണ് ഇന്ത്യ. യുഎസ്, ബ്രസീല്‍, റഷ്യ, സ്‌പെയിന്‍, യുകെ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഒമ്പതാമതുള്ള തുര്‍ക്കിയും ഇന്ത്യയും തമ്മില്‍ നേരിയ വ്യത്യാസമേയുള്ളൂ.