സിംഗപ്പൂരിലും കൊറോണ സ്ഥിരീകരിച്ചു; ചൈനയിലെ അഞ്ച് നഗരങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചു; പ്രദേശം വിട്ടു പോകരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം

കൊറോണ വൈറസ് ബാധ സിംഗപ്പൂരിലും സ്ഥിരീകരിച്ചു. വുഹാനില്‍ നിന്നെത്തിയ 66-കാരനിലാണ് രോഗം കണ്ടെത്തിയത്. അതേ സമയം വൈറസ് നിയന്ത്രണവിധേയമാക്കാന്‍ ചൈന അഞ്ചു നഗരങ്ങള്‍ പൂര്‍ണമായി അടച്ചു.

വൈറസ് ആദ്യം റിപ്പോര്‍ട്ടു ചെയ്ത വുഹാനു പിന്നാലെ ഹുബൈ പ്രവിശ്യയിലെ ഹുവാങ്ഗാങ്, ഇജൗ, ഷിജിയാങ്, ക്വിയാന്‍ ജിയാങ് എന്നിവയാണ് അനിശ്ചിത കാലത്തേക്ക് അടച്ചത്. വുഹാന്‍ നഗരത്തിലേക്കും നഗരവാസികള്‍ പുറത്തേക്കും യാത്ര ചെയ്യുന്നത് ബുധനാഴ്ച നിരോധിച്ചിരുന്നു.

നഗരങ്ങളില്‍ വിമാനം, ബസ്, ട്രെയിന്‍, ഫെറി എന്നിവയുള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ വ്യാഴാഴ്ച ഉത്തരവിട്ടു. നഗരം അടച്ച വാര്‍ത്ത പുറത്തു വന്നതോടെ നഗരവാസികള്‍ കൂട്ടത്തോടെ റെയില്‍വേ സ്റ്റേഷനിലേക്കും വിമാനത്താവളങ്ങളിലേക്കുമെത്തിയതോടെയാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. “പ്രത്യേക കാരണ”മില്ലാതെ പ്രദേശം വിടരുതെന്ന് അധികൃതര്‍ കര്‍ശനനിര്‍ദേശം നല്‍കി.

വ്യാഴാഴ്ച രാത്രിയോടെയാണ് ഹുവാങ്ഗാങ്ങിലും ഇജൗവിലും ഷിജിയാങ്ങിലും ക്വിയാന്‍ ജിയാങ്ങിലും നിയന്ത്രണമേര്‍പ്പെടുത്തിയത്. രണ്ടരക്കോടി ജനങ്ങളെയാണ് നിയന്ത്രണം ബാധിക്കുക. ചൈനീസ് പുതുവത്സരവുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി.

ചൈനയ്ക്കുപുറമേ തായ് ലാന്‍ഡ്, തൈവാന്‍, ജപ്പാന്‍, ദക്ഷിണകൊറിയ, യു.എസ്., മക്കാവു, ഹോങ്കോങ്, വിയറ്റ്നാം, സൗദി എന്നിവിടങ്ങളില്‍ രോഗം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.