ലൈംഗിക ചൂഷണം തടയാൻ ക്രൈസ്തവ സഭകളിൽ പുരോഹിതരായി റോബോട്ടുകൾ: നിർദ്ദേശം മുന്നോട്ട് വച്ച് കന്യാസ്ത്രീ

കത്തോലിക്ക സഭയ്ക്ക് അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ടുകളെ പുരോഹിതരായി നിയമിക്കാമെന്ന് അഭിപ്രായപ്പെട്ട് കന്യാസ്ത്രീ. മുതിർന്ന കത്തോലിക്കാ കന്യാസ്ത്രീയും ദൈവശാസ്ത്രജ്ഞയുമായ ഫ്രാൻസിസ്‌കൻ സഭാംഗം ഡോ ഇലിയ ഡെലിയോ ആണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

മനുഷ്യർക്ക് പകരമായി റോബോട്ടുകൾ പുരോഹിതവൃത്തി കൈകാര്യം ചെയ്യുന്ന തരത്തിൽ പൗരോഹിത്യത്തെ പുനർ‌ചിന്തനം ചെയ്യണം എന്നാണ് വില്ലനോവ യൂണിവേഴ്‌സിറ്റിയിൽ നിന്ന് രണ്ട് പിഎച്ച്ഡിയുള്ള ദൈവശാസ്ത്രജ്ഞ സിസ്റ്റർ ഇലിയ ഡെലിയോ പറയുന്നത്.

ലോകമെമ്പാടും ദൈവശാസ്ത്രത്തെയും ശാസ്ത്രത്തെയും കുറിച്ച് പ്രഭാഷണങ്ങൾ നടത്താറുള്ള ഡെലിയോ, “മനുഷ്യാനന്തര പൗരോഹിത്യ”ത്തിലേക്ക് സഭ നീങ്ങണമെന്ന് പറയുന്നതിനുള്ള പ്രധാന കാരണം
റോബോട്ടിക് പുരോഹിതന്മാർക്ക് ലൈംഗിക പീഡനം നടത്താൻ കഴിവില്ല എന്നതും ഇത്തരം പുരോഹിതന്മാർക്ക് ലിംഗഭേദമില്ലാതെ പ്രവർത്തിക്കാൻ സാധിക്കും എന്നതുമാണ്.

വില്ലനോവ യൂണിവേഴ്‌സിറ്റിയിലെ ജോസഫിൻ സി. കോണലി എൻ‌ഡോവ്ഡ് ചെയർ ഓഫ് തിയോളജി സ്ഥാനം വഹിക്കുന്ന ഇലിയ ഡെലിയോ, പുരുഷ പുരോഹിതന്മാർ സഭകളിൽ “പുരുഷാധിപത്യ” സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്നും റോബോട്ടുകളായ പുരോഹിതർക്ക് ഈ രീതി ഉണ്ടാവില്ലെന്നും കൂട്ടിച്ചേർത്തു.

ഈ മാസം ആദ്യം ജപ്പാനിലെ ക്യോട്ടോയിൽ 400 വർഷം പഴക്കമുള്ള ബുദ്ധക്ഷേത്രമായ കൊടൈജിയിൽ മിന്ദർ എന്ന പുതിയ റോബോട്ട് പുരോഹിതൻ പ്രസംഗം നടത്തിയിരുന്നു.

ജപ്പാനിൽ ബുദ്ധമത ശവസംസ്കാര ചടങ്ങുകൾ  നടത്താൻ വർഷങ്ങളായി പെപ്പർ എന്ന പേരുള്ള റോബോട്ടിനെ ഉപയോഗിക്കുന്നുണ്ട്. നിസ്സെ ഇക്കോ കമ്പനിയാണ് പെപ്പർ റോബോട്ടിനെ പ്രോഗ്രാം ചെയ്തത്. ഈ സ്ഥാപനത്തിന്റെ ശവസംസ്കാര സേവന ബിസിനസിന്റെ ഭാഗമായി മന്ത്രങ്ങൾ ഉച്ചരിക്കുകയാണ് റോബോട്ടിന്റെ പ്രധാന ജോലി.

Read more