ബ്രസീലില്‍ കോവിഡ് ബാധിതര്‍ 3.47 ലക്ഷം; പ്രസിഡന്റിന്റെ നിലപാടുകള്‍ ജനങ്ങളുടെ ജീവനെടുക്കുന്നു

“ഇതൊരു ചെറിയ പനി മാത്രമാണ്. കോവിഡ് കൊണ്ടെന്നും നിങ്ങള്‍ മരിക്കാന്‍ പോകുന്നില്ല.” പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയുടെ പ്രസ്ഥാവനയാണിത്. ആ ബ്രസീല്‍ ഇപ്പോള്‍ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്ക കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തുണ്ട്. തീവ്ര വലതുപക്ഷക്കാരനായ ജെയര്‍ ബോള്‍സോനാരോയുടെ നിലപാടുകള്‍ക്കേറ്റ തിരിച്ചടിയാണ് ബ്രസീലിന്റെ ഇന്നത്തെ അവസ്ഥയെന്നാണ് ലോക മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.

ബ്രസീലില്‍ കോവിഡ് ബാധിതര്‍ 3.47 ലക്ഷം കടന്നിരിക്കുകയാണ്. 16,508 പേര്‍ക്കാണ് പുതിതായി രോഗം സ്ഥിരീകരിച്ചത്. 965 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ ആരെ മരണസംഖ്യ 22,013 ആയി. ഔദ്യോഗിക മരണസംഖ്യയേക്കാളും ഏറെയാണ് യഥാര്‍ഥത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം എന്നാണ് നിഗമനം.

കൊറോണ വൈറസിനെക്കാള്‍ അപകടകാരി തീവ്ര വലതുപക്ഷക്കാരനായ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ ആണെന്ന് വിളിച്ചു പറഞ്ഞ് തെരുവില്‍ സമരത്തിലാണ് ബ്രസീല്‍ ജനത. ആമസോണ്‍ മഴക്കാടുകള്‍ക്ക് സമീപമുള്ള സെമിത്തേരിയില്‍ ശവപ്പെട്ടികള്‍ കൂട്ടമായി കുഴിച്ചു മൂടുന്ന ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആശുപത്രികളെല്ലാം നിറഞ്ഞു കവിഞ്ഞതോടെ പുതിയ രോഗികള്‍ക്കു പ്രവേശനം നല്‍കുന്നില്ല. അതിനാല്‍ രാജ്യത്തെ സ്റ്റേഡിയങ്ങള്‍ താത്കാലിക ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുകയാണ്.