അഫ്ഗാനിസ്ഥാനിൽ തിരഞ്ഞെടുപ്പ് റാലിയിൽ സ്ഫോടനം; 24 പേർ കൊല്ലപ്പെട്ടു, പ്രസിഡന്റ് ഖാനി പരിക്കുകളില്ലാതെ രക്ഷപെട്ടു

അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഖാനി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിക്ക് സമീപം ഉണ്ടായ സ്‌ഫോടനത്തിൽ 24 പേർ കൊല്ലപ്പെടുകയും 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് റിപ്പോർട്ട്. സ്‌ഫോടനത്തിൽ ഖാനിക്ക് പരിക്കില്ലെന്നാണ് വൃത്തങ്ങൾ പറയുന്നത്.

തീവ്രവാദി ആക്രമണം നടക്കുമ്പോൾ കാബൂളിന് വടക്ക് പർവാൻ പ്രവിശ്യയുടെ തലസ്ഥാനമായ ചാരിക്കറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യാനിരിക്കുകയായിരുന്നു ഖാനി.

സ്‌ഫോടനത്തിൽ പെട്ടവരുടെ കൂട്ടത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും. ഇരകളിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. ആംബുലൻസുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്, അപകടത്തിൽപ്പെടുന്നവരുടെ എണ്ണം ഉയരാനും സാധ്യതയുണ്ട്, പ്രൊവിൻഷ്യൽ ആശുപത്രി മേധാവി അബ്ദുൽ കാസിം സാങ്കിൻ പറഞ്ഞു.

ചാവേർ ആക്രമണമാണ് നടന്നതെന്ന് പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. സ്‌ഫോടനത്തിനുശേഷം ഇതുവരെയും ഒരു തീവ്രവാദ സംഘടനകളും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

മറ്റൊരു സംഭവത്തിൽ കാബൂളിന്റെ മധ്യഭാഗത്ത് ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ആംബുലൻസുകളും അഫ്ഗാൻ സേനയും സ്‌ഫോടന സ്ഥലത്തേക്ക് പുർപ്പെട്ടു എന്നും പോലീസ് അധികൃതർ പറഞ്ഞു.

തന്റെ അഞ്ച് വർഷത്തെ ഭരണം രണ്ടാം തവണയും ആവർത്തിക്കാൻ ഖാനി മത്സരിക്കുന്ന, സെപ്റ്റംബർ 28 ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജനങ്ങളെ വോട്ടെടുപ്പിൽ നിന്ന് പിന്തിരിപ്പിക്കാൻ അഫ്ഗാൻ, വിദേശ സേനകളുമായി ഏറ്റുമുട്ടൽ ശക്തമാക്കുമെന്ന് താലിബാൻ കമാൻഡർമാർ പ്രതിജ്ഞയെടുത്തിരുന്നു.

സമ്മേളനങ്ങളെയും പോളിംഗ് കേന്ദ്രങ്ങളെയും ആക്രമിക്കുമെന്ന് താലിബാൻ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് രാജ്യമെമ്പാടുമുള്ള റാലികളിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

അമേരിക്കയും താലിബാനും തമ്മിലുള്ള സമാധാന ചർച്ചകൾ കഴിഞ്ഞയാഴ്ച പരാജയപ്പെട്ടിരുന്നു. രാജ്യത്ത് സുരക്ഷയും സമാധാനവും ഉറപ്പുനൽകാമെന്ന താലിബാന്റെ ഉറപ്പിന് പകരമായി ആയിരക്കണക്കിന് അമേരിക്കൻ സൈനികരെ അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവലിക്കുന്നത് സംബന്ധിച്ച് ധാരണയിലെത്താൻ ഇരുപക്ഷവും ശ്രമിച്ചിരുന്നു.

Read more

അഫ്ഗാനിസ്ഥാനിൽ 40 വർഷത്തിലേറെ നീണ്ട യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വിശാലമായ സമാധാന ചർച്ചകളുടെ മുന്നോടിയായാണ് അഫ്ഗാൻ സർക്കാരിനെ ഉൾപ്പെടുത്താത്ത ചർച്ചയെ കണക്കാക്കിയിരുന്നത്.