പൗരത്വ (ഭേദഗതി) നിയമം ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ വലിയ രീതിയിൽ ഉള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. 1971 ന് ശേഷം തങ്ങളുടെ രാജ്യത്ത് നിന്ന് ആരും അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറിയിട്ടില്ലെന്ന് ബംഗ്ലാദേശ് അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അയൽരാജ്യങ്ങളിൽ നിന്നുള്ള “നുഴഞ്ഞുകയറ്റക്കാരെ” കുറിച്ച് ആവർത്തിച്ച് പരാമർശിക്കുകയും അവരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് പറയുകയും ചെയ്തു.
പൗരത്വ (ഭേദഗതി) ബിൽ പാസാക്കിയതിന് ഒരു ദിവസത്തിന് ശേഷം ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി ആസാദുസ്സമാൻ ഖാനും വിദേശകാര്യ മന്ത്രി എ.കെ അബ്ദുൾ മോമനും അവരുടെ ഇന്ത്യ സന്ദർശനങ്ങൾ റദ്ദാക്കി. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ ക്രമസമാധാനനില തകർന്നതിനെത്തുടർന്നാണ് തന്റെ സന്ദർശനം നിർത്തിവച്ചതെന്ന് ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ ആസാദുസ്സമാൻ ഖാൻ പറഞ്ഞു.
ബംഗ്ലാദേശിൽ നിന്നും അനധികൃത കുടിയേറ്റം നടക്കുന്നുണ്ടെന്ന വാദത്തെ “വലിയ നുണ” എന്നാണ് ആസാദുസ്സമാൻ ഖാൻ വിശേഷിപ്പിച്ചത്. പൗരത്വ (ഭേദഗതി) നിയമവുമായി ബംഗ്ലാദേശിന് ഒരു ബന്ധവുമില്ല. ഇത് പൂർണ്ണമായും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്, ഇന്ത്യയും ഈ രീതി നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു, ആസാദുസ്സമാൻ പറഞ്ഞു.
എനിക്ക് പൗരത്വ (ഭേദഗതി) നിയമത്തെക്കുറിച്ച് അറിയാം, പക്ഷേ 1971 ന് ശേഷം ബംഗ്ലാദേശിൽ നിന്ന് ആരും ഇന്ത്യയിലേക്ക് പോയിട്ടില്ലെന്ന് ഞാൻ ഊന്നിപ്പറയുന്നു. ബംഗ്ലാദേശ് ആരംഭിച്ചതുമുതൽ എല്ലാത്തരം സാഹചര്യങ്ങളിലും ഇന്ത്യ നമ്മോടൊപ്പമുണ്ടെന്നത് ഞങ്ങളുടെ ഭാഗ്യമാണ്. ഇന്ത്യ ഞങ്ങളുടെ ചങ്ങാതിയാണെങ്കിലും പൗരത്വ (ഭേദഗതി) നിയമം സംബന്ധിച്ചിടത്തോളം 1971 ന് ശേഷം ബംഗ്ലാദേശിൽ നിന്ന് ആരും ഇന്ത്യയിലേക്ക് പോയിട്ടില്ലെന്ന് എനിക്ക് പൂർണ്ണ ഉത്തരവാദിത്തത്തോടെ പറയാൻ കഴിയും. ഇന്ത്യൻ സർക്കാർ അവരെ ബംഗ്ലാദേശിലേക്ക് നയിക്കുമെന്ന് ഞാൻ കരുതുന്നില്ല, ആസാദുസ്സമാൻ പറഞ്ഞു.
കഴിഞ്ഞ ഏഴെട്ട് വർഷത്തിനിടയിൽ ധാരാളം ബംഗ്ലാദേശ് പൗരന്മാർ ഇന്ത്യയിൽ നിയമവിരുദ്ധമായി പ്രവേശിക്കുകയും സ്ഥിരതാമസമാക്കുകയും ചെയ്തുവെന്ന് ബിജെപി നേതാക്കൾ അവകാശപ്പെടുന്നുവല്ലോ എന്ന ചോദ്യത്തിന്; “ഇതൊരു വലിയ നുണയാണ്. അവർ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു. ആരാണ് എന്താണ് പറയുന്നതെന്നതിന്റെ വിശദാംശങ്ങളിലേക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് പറയാൻ കഴിയുന്നത് വിമോചന യുദ്ധത്തിന് മുമ്പ് ചില ഹിന്ദുക്കൾ ഇന്ത്യയിലേക്ക് കുടിയേറിയിരുന്നുവെങ്കിലും 1971 ന് ശേഷം ഒരു മുസ്ലീവും അനധികൃതമായി ഇന്ത്യയിലേക്ക് പോയില്ല.” ആസാദുസ്സമാൻ പറഞ്ഞു.
ആളുകൾ അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറുന്ന ഒരു ദരിദ്ര രാജ്യമല്ല ബംഗ്ലാദേശ്. ഞങ്ങളുടെ സാമ്പത്തിക വളർച്ച 2018-19 സാമ്പത്തിക വർഷത്തിൽ 8.15% ആയിരുന്നു. ഞങ്ങളുടെ നിലവിലെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) വളർച്ച 8.13% ആണ്, ഞങ്ങളുടെ ആളോഹരി വരുമാനം 2000 ഡോളറാണ്. നിങ്ങൾ എന്നോട് പറയുക, ജീവിത നിലവാരം മെച്ചപ്പെട്ടതായിരിക്കുമ്പോൾ ബംഗ്ലാദേശിൽ നിന്നുള്ള ഒരാൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് എന്തിന് പോകണം ആസാദുസ്സമാൻ ചോദിച്ചു.
Read more
ടൂറിസം, ചികിത്സ, വിദ്യാഭ്യാസം എന്നിവയിൽ ഞങ്ങൾ ഇന്ത്യയ്ക്ക് നൽകുന്ന ബിസിനസ്സിന്റെ അളവ് അറിയുമ്പോൾ നിങ്ങൾ ഞെട്ടും. ബംഗ്ലാദേശിന്റെ ആരോഗ്യകരമായ സാമ്പത്തിക വളർച്ച കാരണമാണ് ഇത് സാധ്യമായത്. ഞങ്ങളുടെആളുകൾ ഇന്ത്യയ്ക്ക് ബിസിനസ്സ് നൽകുന്നു, മെച്ചപ്പെട്ട ഉപജീവനത്തിനായി ബംഗ്ലാദേശികൾ അനധികൃതമായി കുടിയേറുന്നുവെന്ന് അവർ ആരോപിക്കുന്നു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന നുണകൾ പ്രചരിപ്പിക്കരുതെന്ന് ഞാൻ അവരോട് (ഇന്ത്യൻ രാഷ്ട്രീയക്കാരോട്) അഭ്യർത്ഥിക്കാൻ ആഗ്രഹിക്കുന്നു, ആസാദുസ്സമാൻ പറഞ്ഞു.