നിരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടൻ കോടതി വീണ്ടും തള്ളി

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 12,000 കോടി രൂപ വായ്പയെടുത്ത് ലണ്ടനിലേക്ക് മുങ്ങിയ രത്‌ന വ്യാപാരി നിരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി.

ലണ്ടനിലെ അപ്പീല്‍ കോടതിയാണ് ജാമ്യം തള്ളിയത്. നേരത്തെ മജിസ്‌ട്രേറ്റ് കോടതിയും ജാമ്യം തള്ളിയിരുന്നു. ഇത് അഞ്ചാം തവണയാണ് ലണ്ടനിലെ കോടതി നിരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളുന്നത്. ലണ്ടനിലെ വാന്‍ഡ്‌സ് വര്‍ത്ത് ജയിലിലാണ് നാല്‍പത്തിയെട്ടുകാരനായ നിരവ് മോദി ഇപ്പോള്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം നിരവ് മോദിയുടെ റിമാന്‍ഡ് കാലാവധി ലണ്ടന്‍ കോടതി ജൂണ്‍ 27 വരെ നീട്ടിയിരുന്നു. ഇന്ത്യക്ക് വിട്ടു നല്‍കിയാല്‍ ഏതു ജയിലിലായിരിക്കും തടവിലിടുക എന്നതിനെ സംബന്ധിച്ച് 14 ദിവസത്തിനകം വിവരങ്ങള്‍ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

ബാങ്കിനെ കബളിപ്പിച്ചതിലൂടെ നിരവ് മോദിയാണോ പ്രധാന നേട്ടമുണ്ടാക്കിയതെന്ന് ജാമ്യം പരിഗണിക്കുന്നതിനിടെ ജഡ്ജി ചോദിച്ചിരുന്നു. മാര്‍ച്ച് 19- നാണ് നിരവ് മോദിയെ ലണ്ടനില്‍ സ്‌കോട്ട്ലന്‍ഡ് യാർഡ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവ് മോദിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച തിരിച്ചയയ്ക്കല്‍ ഹര്‍ജിയില്‍ ലണ്ടന്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. 2018 ജനുവരിയിലാണ് മോദി ലണ്ടനിലേക്ക് കടന്നത്.