കാട്ടുതീയില്‍ നിന്ന് രക്ഷപ്പെടുത്തിയതിന് രക്ഷാപ്രവര്‍ത്തകയെ കെട്ടിപ്പിടിച്ച് കംഗാരു; രക്ഷപ്പെടാനാകാതെ വെന്തെരിഞ്ഞു പോയ കുഞ്ഞു കംഗാരു; ലോകത്തെ കണ്ണീരണിയിക്കുന്ന കാഴ്ചകള്‍

ഓസ്‌ട്രേലിയന്‍ തീരത്ത് പടരുന്ന കാട്ടുതീയില്‍ ഏകദേശം 50 കോടിയോളം ജീവജാലങ്ങളാണ് ഇതുവരെ വെന്തുമരിച്ചത്. 2019 സെപ്റ്റംബര്‍ മാസത്തില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ ഇതുവരെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. രാജ്യത്തിന്റെ വന്യമൃഗ സമ്പത്തിന്റെ വലിയൊരു ഭാഗം തന്നെ ഇല്ലാതായാതായാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരപ്രദേശങ്ങളില്‍ മാത്രം 8000 കോലകള്‍ ഇതിനോടകം കാട്ടുതീയില്‍ ചത്തൊടുങ്ങി. സ്വതവേ വേഗം കുറഞ്ഞ ജീവി ആയതിനാല്‍ കോലകളെയാണ് കാട്ടുതീ സാരമായി ബാധിച്ചിരിക്കുന്നത്. പൊള്ളലേറ്റു ചാകുന്നവയ്ക്ക് പുറമേ വെള്ളം ലഭിക്കാതെയും വാസസ്ഥലം നഷ്ടപ്പെട്ടും നിരവധി മൃഗങ്ങള്‍ക്ക് ജീവഹാനി സംഭവിക്കുന്നുണ്ട്.

അതിനിടെ സന്നദ്ധപ്രവര്‍ത്തകര്‍ കാട്ടുതീയില്‍ നിന്ന് രക്ഷപ്പെടുത്തിയ ഒരു കങ്കാരുവിന്റെ വീഡിയോ ഏവരുടേയും കണ്ണിനെ ഈറനണിയിക്കുന്നതാണ്. തന്നെ രക്ഷപ്പെടുത്തിയ ആളെ സ്‌നേഹത്തോടെ കെട്ടിപ്പിടിക്കുകയാണ് “ക്വീന്‍ അബി” എന്ന് പേരിട്ട ഈ പെണ്‍ കംഗാരു.

ഒപ്പം മറ്റൊരു ചിത്രം കൂടി ലോകത്തെ സങ്കടപ്പെടുത്തുകയാണ്. തീയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച ഒരു കുഞ്ഞു കംഗാരുവിന്റെ ചിത്രമാണിത്. വന്യജീവികള്‍ എത്രമാത്രം പ്രതിസന്ധിയിലാണെന്ന് ഈ ചിത്രം ലോകത്തോട് വിളിച്ചു പറയുന്നുണ്ട്.

കാട്ടുതീ നിയന്ത്രണാതീതമായ സാഹചര്യത്തില്‍ ജീവജാലങ്ങളെ രക്ഷിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ന്യൂ സൗത്ത് വെയില്‍സില്‍ മൃഗങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന പോര്‍ട്ട് മക്വാരി കോല ആശുപത്രി ഇതിനോടകം ക്രൗഡ് ഫണ്ടിംഗിലൂടെ 2.2 ദശലക്ഷം ഓസ്ട്രേലിയന്‍ ഡോളറാണ് കാട്ടുതീയില്‍ അകപ്പെട്ട മൃഗങ്ങളുടെ സംരക്ഷണാര്‍ത്ഥം സമാഹരിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിലെ ശേഷിക്കുന്ന വന്യജീവി സമ്പത്തിനെ കാട്ടുതീയില്‍ നിന്നും രക്ഷിക്കാന്‍ നിരവധി സംഘടനകളുടെ നേതൃത്വത്തില്‍ സന്നദ്ധപ്രവര്‍ത്തകരും സജീവമാണ്.

Read more