850 വര്‍ഷത്തിലേറെ പഴക്കമുള്ള ഫ്രാന്‍സിലെ നോട്രഡാം കത്തീഡ്രലിലെ അഗ്‌നിബാധ നിയന്ത്രണവിധേയം,പുനര്‍നിര്‍മ്മിക്കുമെന്ന് മാക്രോണ്‍

850 വര്‍ഷത്തിലേറെ പഴക്കമുള്ള ഫ്രാന്‍സിലെ പുരാതന ദേവാലയമായ നോട്രഡാം കത്തീഡ്രലില്‍ വന്‍ അഗ്‌നിബാധ. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലാണ് പള്ളിയുടെ ഗോപുരവും മേല്‍ക്കൂരയും പൂര്‍ണമായും കത്തി നശിച്ചത്. തീയണക്കുന്നതിനിടെ ഒരു അഗ്നിശമന സേനാ പ്രവര്‍ത്തകന് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സിയിലാണ്.

അതേസമയം തീപിടിത്തം ആസൂത്രിതമാണെന്നും അഭ്യൂഹങ്ങളുണ്ട്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ ദേവാലയ ഗോപുരത്തിന്മേലുണ്ടായിരുന്ന തീ അണച്ചുവെങ്കിലും ഗോപുരം പൂര്‍ണ്ണമായും കത്തിനശിച്ചു. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് ദേവാലയം സന്ദര്‍ശിക്കുവാന്‍ എത്തിക്കൊണ്ടിരിന്നത്.

400ല്‍ പരം അഗ്‌നിശമനസേനാ പ്രവര്‍ത്തകര്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചാണു തീയണച്ചത്. സംഭവത്തെ തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രാജ്യത്തെ അഭിസംബോധന ചെയ്യാനിരുന്ന ടെലിവിഷന്‍ പരിപാടി മാറ്റിവച്ചു. അഗ്‌നിബാധയെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ലായെങ്കിലും തീപ്പിടിത്തം ആസൂത്രിതമാണെന്ന ആരോപണം ശക്തമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഫ്രാന്‍സില്‍ നിരവധി പള്ളികള്‍ക്കു നേരെ ആക്രമണം നടന്നിട്ടുണ്ട്. ഇപ്പോഴത്തെ സംഭവം ഇതുമായി ബന്ധമുള്ളതായേക്കുമെന്നാണ് നിരവധി പേര്‍ പ്രതികരിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ സ്ഥിരീകരണമില്ല.

ഇതിനിടെ ദേവാലയം പുനര്‍നിര്‍മിക്കുമെന്നു ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കി. ഏതാണ്ട് 200 വര്‍ഷം നീണ്ട പണികള്‍ക്കുശേഷം 12ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ തുറന്ന ദേവാലയം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിരിന്നു. യുദ്ധത്തെയും വിപ്ലവത്തെയും അതിജീവിച്ച് നൂറ്റാണ്ടുകള്‍ ഫ്രാന്‍സിന്റെ പ്രതീകമായി നിന്ന ആരാധനാലയം കൂടിയായിരിന്നു നോട്രഡാം കത്തീഡ്രല്‍ ദേവാലയം.