സുഡാനിലെ ഫാക്ടറിയില്‍ എല്‍.പി.ജി ടാങ്കര്‍ പൊട്ടിത്തെറിച്ച് 23 മരണം; 18 പേര്‍ ഇന്ത്യക്കാര്‍, 130 പേര്‍ക്ക് പൊള്ളലേറ്റു

സുഡാനില്‍ കളിമണ്‍പാത്ര ഫാക്ടറിയില്‍ എല്‍.പി.ജി ടാങ്കര്‍ പൊട്ടിത്തെറിച്ച് 23 മരണം. മരിച്ചവരില്‍ 18 പേര്‍ ഇന്ത്യക്കാരാണ്. 130 പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. ഖാര്‍ത്തൂമിലെ സീല സിറാമിക് ഫാക്ടറിയിലാണ് ദുരന്തം. . സുഡാനിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ചൊവ്വാഴ്ച നടന്ന സ്ഫോടനത്തിന് പിന്നാലെ 16 ഇന്ത്യക്കാരെ കാണാതായിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.

മരിച്ചവരില്‍ 18 പേര്‍ ഇന്ത്യക്കാരാണെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് എംബസി അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാല്‍ കഴിയാത്തതിനാല്‍ മരണസംഖ്യ സംബന്ധിച്ച സ്ഥിരീകരണം ഇനിയും വൈകിയേക്കും.

Read more

പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെയും കാണാതായവരുടെയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടവരുടെയും പട്ടിക ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. പൊള്ളലേറ്റ് ഏഴ് ഇന്ത്യക്കാരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട 34 ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്.