നേപ്പാളില്‍ ബസ് മറിഞ്ഞ് മൂന്ന് കുട്ടികളടക്കം 14 പേര്‍ മരിച്ചു; 18 പേര്‍ക്ക് പരിക്ക്

നേപ്പാളില്‍ ബസ് റോഡില്‍ നിന്ന് 100 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികളടക്കം 14 പേര്‍ മരിച്ചു. നേപ്പാളിലെ സിന്ധുപാല്‍ചോക്കിലെ അരാണിക്കോ ഹൈവെയില്‍ വെച്ചാണ് അപകടമുണ്ടായത്.ഡൊലാക്ക ജില്ലയിലെ കലിന്‍ചോക്കില്‍ നിന്ന് ഭക്തപുറിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ 18 പേര്‍ പരിക്കേറ്റിടുണ്ട്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

അപകടത്തില്‍ 12 പേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ ഉടനടി പ്രവേശിപ്പിച്ചു. എന്നാല്‍ ഇവരെ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ നവരാജ് ന്യൂപാനെ അറിയിച്ചു. അതേസമയം അപകടസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ബസ് ഡ്രൈവര്‍ക്കായുള്ള തിരച്ചില്‍ പൊലീസ് നടത്തുന്നുണ്ട്.

റോഡുപണി നടക്കുന്ന ഭാഗത്തിലൂടെ ബസ്് അമിത വേഗതയില്‍ ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു.ജില്ലയില്‍ ഒരു മാസത്തിനകം നടക്കുന്ന രണ്ടാമത്തെ അപകടമാണിത്.നവംബറില്‍ നേപ്പാളിലെ സുങ്കോഷി നദിയിലേക്ക് ഒരു പാസഞ്ചര്‍ ബസ് മറിഞ്ഞ് 17 പേര്‍ മരിച്ചിരുന്നു.