#പറഞ്ഞിട്ട് പോയാ മതി!, എകെജിയെ ബാലപീഡകനാക്കിയ വിടി ബല്‍റാമിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം

കമ്യൂണിസ്റ്റ് നേതാവ് എകെ ഗോപാലന്‍ ബാലികാ പീഡകനെന്ന് വിളിച്ച് വിടി ബല്‍റാം എംഎല്‍എക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം. “പറഞ്ഞിട്ട് പോയാ മതി” എന്ന ഹാഷ്ടാഗിലാണ് ബല്‍റാമിനെതിരെ സോഷ്യല്‍ മീഡിയയിലെ പ്രതിഷേധം.

പിണറായി വിജയന്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ്ങ് ഉന്നിന് പിന്തുണ നല്‍കിയതായുള്ള വാര്‍ത്തയെ അടിസ്ഥാനപ്പെടുത്തി ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പിലാണ് ബല്‍റാം എകെജിക്കെതിരെ വിവാദ കമന്റുകളിട്ടത്. ഗ്രൂപ്പംഗങ്ങള്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ബല്‍റാം “ഇങ്ങനെ ഇവരുടെ വിവരക്കേടും കയ്യിലിരിപ്പും കാരണം കേരളത്തിനുണ്ടാകുന്ന ചീത്തപ്പേര് മാറ്റാന്‍ കേരളം ആയുര്‍ദൈര്‍ഘ്യത്തിലും സാക്ഷരതയിലുമൊക്കെ നമ്പര്‍ വണ്‍ ആണെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം മുടക്കി രാജ്യമൊട്ടുക്ക് പരസ്യം കൊടുക്കേണ്ടിവരുന്നതാണ് ഏറ്റവും കഷ്ടം” എന്ന കമന്റുമായി രംഗത്തെത്തിയത്.

ഇതിന് മറുപടിയായി വന്ന കമന്റുകള്‍ക്ക് മറുപടി നല്‍കുമ്പോഴാണ് തൃത്താല എംഎല്‍എ എകെജി ബാലപീഡനം നടത്തിയതായി ആരോപിച്ചത്. “എന്നാലിനി ബാലപീഢനം നടത്തിയ കമ്മി നേതാവ് എകെജി മുതല്‍ ഒളിവുകാലത്ത് അഭയം നല്‍കിയ വീടുകളില്‍ നടത്തിയ വിപ്ലവപ്രവര്‍ത്തനങ്ങള്‍ വരെയുള്ളതിന്റെ വിശദാംശങ്ങള്‍ ഉമ്മര്‍ ഫാറൂഖ് തന്നെ നല്‍കുന്നതായിരിക്കും” എന്നാണ് ബല്‍റാം കമന്റിട്ടിരുന്നത്. ഇതാണ് വിവാദത്തിന് തിരികൊളുത്തിയത്.