ആര്‍എസ്എസ് തലവന്‍ ദേശീയപതാക ഉയര്‍ത്തിയ സംഭവം: സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കും മാനേജര്‍ക്കുമെതിരെ കേസ് എടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് സ്വാതന്ത്ര്യദിനത്തില്‍ മൂത്താന്‍തറയിലെ സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപടി എടുക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കും മനേജര്‍ക്കുമെതിരെ നടപടി എടുക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടത്. ക്രിമിനല്‍ കേസ് നിലനില്‍ക്കുമോയെന്ന് പരിശോധിക്കാന്‍ അദേഹം നിര്‍ദേശം നല്‍കി.

നേരത്തെ ഇക്കാര്യത്തില്‍ കേസെടുക്കണമെന്നും ഇതിന് ഒത്താശ ചെയ്ത സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കര്‍ശന നിയമനടപടി കൈക്കൊള്ളണമെന്നും സിപിഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഇപ്രകാരം ദേശീയപതാക ഉയര്‍ത്തിയത് നിയമലംഘനവും ദേശീയപതാകയെ അവഹേളിക്കലുമാണ്. മനഃപൂര്‍വം നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. കേരളത്തില്‍ മനഃപൂര്‍വം പലവിധ പ്രകോപനങ്ങള്‍ സൃഷ്ടിച്ചു കലാപങ്ങള്‍ ഉണ്ടാക്കുക എന്ന ആര്‍എസ്എസ്- ബിജെപി ദേശീയ നേതൃത്വത്തിന്റെ പദ്ധതിയാണ് ഈ നിയമലംഘനത്തിനു പിന്നിലെന്നും സിപിഎം ആരോപിച്ചിരുന്നു.

ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ച് ആര്‍എസ്എസ് മേധാവി സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയ സംഭവത്തില്‍ പ്രധാന അധ്യാപകനെതിരെ കേസെടുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നു. പാലക്കാട് കര്‍ണകിയമ്മന്‍ സ്‌കൂളിലാണ് മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയത്.

എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്താന്‍ പ്രധാന അധ്യാപനോ, ജനപ്രതിനിധികള്‍ക്കോ മാത്രമാണ് അധികാരമെന്ന് ജില്ലാ കലക്ടര്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റിനു കലക്ടര്‍ രേഖാമൂലം വിലക്ക് കൈമാറിയിരുന്നു. എന്നാല്‍, ഇതു ലംഘിച്ചാണ് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത്.