തമിഴ്‌നാട് രാഷ്ട്രീയം മാറ്റിമറിക്കാന്‍ സ്‌റ്റൈല്‍ മന്നന്‍; പുതുവത്സര തലേന്ന് പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് രജനീകാന്ത്

സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് “മീറ്റ് ആന്‍ഡ് ഗ്രീറ്റ്” പരിപാടിയുടെ ഭാഗമായി തന്റെ ആരാധകരെ കാണുന്നു. ആറു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ രാഷ്ട്രീയ പ്രവേശത്തില്‍ നിര്‍ണായകമായ പ്രഖ്യാപനം നടത്തും. ഡിസംബര്‍ 31ന് തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച തീരുമാനം അറിയിക്കുമെന്ന് രജനി വ്യക്തമാക്കി. ചെന്നൈയിലെ കോടമ്പാക്കത്തുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ വൈകിട്ട് മൂന്നു വരെയാണ് കൂടിക്കാഴ്ച. ഡിസംബര്‍ 31 വരെ ആരാധക സംഗമം തുടരും. ഒരു ദിവസം ആയിരം ആരാധകരെ കാണുന്ന തരത്തിലാണ് സംഗമം ക്രമീകരിച്ചിട്ടുള്ളത്.

ഈ വര്‍ഷം രണ്ടാമത്തെ തവണയാണ് അദ്ദേഹം ആരാധകരെ കാണുന്നത്. മെയ് മാസം നടത്തിയ സംഗമത്തിലാണ് “ദൈവം നിശ്ചയിച്ചാല്‍ ഞാന്‍ നാളെ തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിക്കും” എന്ന് അദ്ദേഹം പറഞ്ഞത്. സംഗമത്തില്‍ എന്ത് പ്രഖ്യാപനം നടത്തിയാലും അദ്ദേഹം അത് ഡിസംബര്‍ 31ന് പരസ്യമായി പ്രഖ്യാപിക്കും.

അന്തരിച്ച ജയലളിതയുടേയും രാഷ്ട്രീയത്തില്‍ നിന്ന് പിന്നോക്കം പോയ കരുണാനിധിയുടേയും സ്ഥാനത്ത് പുതുമുഖങ്ങളുടെ ആവശ്യം നിലനില്‍ക്കെയാണ് രജനി ജനങ്ങളുമായി സംവദിക്കുന്നത്. നേരത്തേ ബിജെപി രജനിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹം ഇത് നിരസിക്കുമോ സ്വീകരിക്കുമോ എന്ന് താമസിയാതെ അറിയാം.

“മീറ്റ് ആന്‍ഡ് ഗ്രീറ്റ്” പരിപാടിയില്‍ തമിഴ്നാട്ടിലെ ഇരുപത് ജില്ലകളില്‍ നിന്നുള്ള ആരാധകര്‍ രജനീകാന്തിനെ കാണാനെത്തുന്നുണ്ട്.ഫാന്‍സ് അസോസിയേഷനുകളില്‍ അംഗമായവര്‍ക്കും അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ക്കും രജനീകാന്തിനൊപ്പം ചിത്രങ്ങളെടുക്കാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

Read more

തമിഴ്‌നാട്ടില്‍ രജനീകാന്ത് രാഷ്ട്രീയ ശക്തിയായി വരുമോയെന്ന കാര്യത്തില്‍ പത്ത് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് അടുത്ത സുഹൃത്ത് തമിലരുവി മന്നന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
“”ക്രിസ്തുമസ് കഴിഞ്ഞ് 26 നും 31 നും ഇടയില്‍ ഏത് ദിവസവും പ്രഖ്യാപനമുണ്ടാകും. ഇതിന് ശേഷം ഇതേക്കുറിച്ച് യാതൊരു സംശയങ്ങളും ബാക്കിവയ്ക്കാത്ത വിധം തന്റെ രാഷ്ട്രീയത്തിലെ പ്ലാനുകളെക്കുറിച്ചും ദിശയെ കുറിച്ചും രജനീകാന്ത് വ്യക്തമാക്കുമെന്നും”” തമിലരുവി മന്നന്‍ പറഞ്ഞിരുന്നു.