'വിടി ബല്‍റാം കെഎസ്‌യു പൈങ്കിളി; ഫെയ്‌സ്ബുക്കിലിരുന്ന് തെറിവിളിക്കാന്‍ വൈകൃതം വിളയുന്ന ഒരു അരാഷ്ട്രീയ മനസ് മാത്രം മതി'

എകെജിയെ അധിക്ഷേപിച്ച വിടി ബല്‍റാമിനെതിരെ എം.ബി രാജേഷ് എം.പി. സംസ്‌ക്കാരം, ചരിത്രബോധം, രാഷ്ട്രീയ പ്രബുദ്ധത, വിവേകം, ഔചിത്യം, അന്തസ്സ് എന്നീ ഗുണങ്ങള്‍ ആര്‍ജ്ജിക്കാന്‍ വിദ്യാഭ്യാസം കൊണ്ട് മാത്രം കഴിയില്ലെന്ന് ബല്‍റാം തെളിയിച്ചിരിക്കുകയാണെന്ന് എംപി പറഞ്ഞു. ഫേസ്ബുക്കിലാണ് രാജേഷിന്റെ പ്രതികരണം.

എംബി രാജേഷ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പുര്‍ണരൂപം:

സംസ്‌ക്കാരം, ചരിത്രബോധം, രാഷ്ട്രീയ പ്രബുദ്ധത, വിവേകം, ഔചിത്യം, അന്തസ്സ് എന്നീ ഗുണങ്ങള്‍ ആര്‍ജ്ജിക്കാന്‍ വിദ്യാഭ്യാസം കൊണ്ട് മാത്രം കഴിയില്ലെന്ന് തെളിയിച്ചിരിക്കുന്നു എ.കെ.ജി.യെ ഹീനമായി അവഹേളിച്ചതിലൂടെ തൃത്താല എം.എല്‍.എ.വി.ടി. ബല്‍റാം. എം.എല്‍.എ എന്ന മൂന്നക്ഷരത്തിന്റെ മേല്‍വിലാസം മാത്രം കൈമുതലായുള്ള ഒരാള്‍ ആയുഷ്‌കാലം മുഴുവന്‍ നാടിന്റെ സ്വാതന്ത്ര്യത്തിനും പതിതരുടെ മോചനത്തിനും പൊരുതി ജനകോടികളുടെ ഹൃദയത്തില്‍ മൂന്നക്ഷരമായി പതിഞ്ഞ ഒരു മഹാമനുഷ്യനെ അധിക്ഷേപിക്കുന്നു! രാഷ്ട്രീയ വിമര്‍ശനം ഉന്നയിക്കാന്‍ അറിവും ചരിത്രബോധവുമൊക്കെ വേണം. ഫേസ്ബുക്കിലിരുന്ന് തെറിവിളിക്കാന്‍ വൈകൃതം വിളയുന്ന ഒരു അരാഷ്ട്രീയ മനസ്സുണ്ടായാല്‍ മാത്രം മതി.

ദു:സൂചനകളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നിറഞ്ഞ വഷളന്‍ കമന്റുകളും സ്ത്രീവിരുദ്ധ പ്രയോഗങ്ങളും മുന്‍പും ഇയാള്‍ നടത്തിയിട്ടുണ്ട്. പുരോഗമന നാട്യത്തിനാണെങ്കില്‍ കുറവൊട്ടുമില്ലതാനും ഈ തനി കെ.എസ്.യു പൈങ്കിളിക്ക്. മണിശങ്കര്‍ അയ്യര്‍ പറഞ്ഞ “നീച് ആദ്മി” ഇതാ ഇപ്പോള്‍ നിങ്ങള്‍ക്കിടയിലാണ് കോണ്‍ഗ്രസ് സുഹൃത്തുക്കളേ. മി.രാഹുല്‍ഗാന്ധി, താങ്കളുടെ മുതുമുത്തച്ഛന്‍ ആദരിച്ച എ.കെ.ജി.യെ അവഹേളിച്ച ഈ നീചത്വത്തെ നിങ്ങള്‍ തള്ളുമോ അതോ കൊണ്ടാടുമോ? അറിയാന്‍ കേരളം കാത്തിരിക്കുന്നു.