മുത്തലാഖ് ബില്ലിനെതിരെ കോടിയേരി;' മുസ്ലീം ചെറുപ്പക്കാരെ തടവറയിലാക്കും; ബില്ലിനോട് യോജിക്കാനാവില്ല'

രാജ്യത്തെ മുസ്ലീം ചെറുപ്പക്കാരെ തടവറയിലാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് കേന്ദ്രത്തിന്റെ മുത്തലാഖ് ബില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിടുക്കപ്പെട്ടുണ്ടാക്കിയ ബില്ലിനോട് യോജിക്കാനാവില്ല. രാജ്യത്തെ ജനങ്ങള്‍ക്ക് എതിരെയാണ് ബിജെപിയുടെ ഭരണമെന്നും ആര്‍സ്എസ് രാജ്യത്തെ ഹിന്ദുക്കള്‍ക്ക് എതിരാണെന്നും കോടിയേരി പറഞ്ഞു.

ക്രിസ്ത്യന്‍ സമൂഹത്തിന് ക്രിസ്തുമസ് ആഘോഷിക്കാന്‍ പോലും ബിജെപി സര്‍ക്കാരുകള്‍ അനുവദിച്ചില്ലെന്നും രാജ്യത്തെ മതന്യൂനപക്ഷങ്ങളെ കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഭരണം രാജ്യത്തെ ജനങ്ങള്‍ക്ക് എതിരാണെന്നും കോടിയേരി വ്യക്തമാക്കി. വയനാട്ടില്‍ സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കുമൊടുവിലാണ് മുത്തലാഖ് ക്രിമിനല്‍ കറ്റമാക്കുന്ന ബില്ല് ലോക്സഭ പാസാക്കിയത്. രാവിലെ ബില്ല് അവതരിപ്പിച്ച ശേഷം ഉച്ചയ്ക്ക് ശേഷം തന്നെ അപ്രതീക്ഷിത നടപടിയിലൂടെ ഇന്ന് തന്നെ ചര്‍ച്ചയ്ക്കെടുക്കുകയായിരുന്നു. മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ. ഇരകള്‍ക്ക് ജീവനാംശവും പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഒപ്പം കൂട്ടാനുള്ള അവകാശവും ഉറപ്പ് നല്‍കുന്നതാണ് ബില്ല്.

നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബില്‍ സ്ത്രീകളുടെ അന്തസിനും നീതിക്കും വേണ്ടിയാണെന്നും ഏതെങ്കിലും തരത്തിലുള്ള ആചാരങ്ങള്‍ക്കോ വിശ്വാസത്തിനോ എതിരല്ലെന്നും രവിശങ്കര്‍ പ്രസാദ് വിശദീകരിച്ചിരുന്നു. ഇത് ചരിത്രദിനമാണെന്നും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു. അസദുദ്ദീന്‍ ഒവൈസിയും എന്‍.കെ പ്രേമചന്ദ്രനും എ സമ്പത്തും അടക്കമുള്ളവര്‍ അവതരിപ്പിച്ച ഭേദഗതികള്‍ തള്ളിയാണ് ബില്ല് പാസ്സാക്കിയത്.