എത്ര കാവി പുതച്ചാലും രാഹുലിന് മറ്റൊരു മോദിയാകാന്‍ കഴിയില്ല, 'പയ്യന്റെ' സ്ഥാനത്ത് നിന്നുയരാന്‍ ഇനി എത്രകാലം; പരിഹാസവുമായി കെ. ടി ജലീല്‍

കോണ്‍ഗ്രസിന് നേരിട്ട തിരിച്ചടിക്ക് പിന്നില്‍ മൃദുഹിന്ദുത്വ സമീപനമെന്ന് കെടി ജലീല്‍ എംഎല്‍എ. ബിജെപി യുടെ തീവ്ര ഹിന്ദുത്വത്തെ നേരിടാന്‍ മൃദുല ഹിന്ദുത്വം കോണ്‍ഗ്രസ്സ് സ്വീകരിച്ചു. എങ്കില്‍ മെച്ചം തീവ്രനല്ലേ എന്ന് ജനങ്ങളും ആലോചിച്ചുവെന്നും തെരഞ്ഞൈടുപ്പു ഫലത്തില്‍ ജലീല്‍ പ്രതികരിച്ചു.

ഡല്‍ഹിയിലും പഞ്ചാബിലും ആം ആദ്മി പാര്‍ട്ടി ബിജെപിക്ക് ബദലാന്നെന്ന് ജനങ്ങള്‍ കരുതിയത് അരവിന്ദ് കെജ്രിവാളിന്റെ കാട്ടിക്കൂട്ടലുകള്‍ കണ്ടിട്ടല്ല. വ്യക്തമായ നിലപാട് അറിഞ്ഞാണ്. ഈ വസ്തുത ഗ്രഹിക്കാന്‍ ഇന്ത്യന്‍ ബഹുസ്വരതയുടെ ആത്മാവ് തൊട്ടറിഞ്ഞ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മൂന്നാം തലമുറക്ക് കഴിയാത്തതിന്റെ കാരണം ദുരൂഹമാണെന്നും ജലീല്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

കാക്ക കുളിച്ചാല്‍ കൊക്കോ, കൊക്ക് കരിയില്‍ ഉരുണ്ടാല്‍ കാക്കയോ ആവില്ല. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാത്ത ഒരേയൊരു പാര്‍ട്ടിയേ ഇന്ത്യയിലുള്ളൂ. അത് കോണ്‍ഗ്രസ്സാണ്.
ബിജെപി യുടെ തീവ്ര ഹിന്ദുത്വത്തെ നേരിടാന്‍ മൃദുല ഹിന്ദുത്വം കോണ്‍ഗ്രസ്സ് സ്വീകരിച്ചു. എങ്കില്‍ മെച്ചം തീവ്രനല്ലേ എന്ന് ജനങ്ങളും ആലോചിച്ചു.
ഡല്‍ഹിയിലും പഞ്ചാബിലും ആം ആദ്മി പാര്‍ട്ടി ബിജെപിക്ക് ബദലാന്നെന്ന് ജനങ്ങള്‍ കരുതിയത് അരവിന്ദ് കെജ്രിവാളിന്റെ കാട്ടിക്കൂട്ടലുകള്‍ കണ്ടിട്ടല്ല. വ്യക്തമായ നിലപാട് അറിഞ്ഞാണ്. ഈ വസ്തുത ഗ്രഹിക്കാന്‍ ഇന്ത്യന്‍ ബഹുസ്വരതയുടെ ആത്മാവ് തൊട്ടറിഞ്ഞ പണ്ഡിറ്റ് ജവഹര്‍ലാല്‍ നഹ്‌റുവിന്റെ മൂന്നാം തലമുറക്ക് കഴിയാത്തതിന്റെ കാരണം ദുരൂഹമാണ്.
രാഹുല്‍ഗാന്ധിക്ക് എത്ര കാവി പുതച്ചാലും മറ്റൊരു മോദിയാകാന്‍ കഴിയില്ല. ഭസ്മവും കുങ്കുമവും നെറ്റിയില്‍ എത്ര നീളത്തിലും വീതിയിലും ചാര്‍ത്തിയാലും പ്രിയങ്കാ ഗാന്ധിക്ക് യോഗിയാവാനും ആവില്ല.
കപില്‍ സിബിലും ശശി തരൂരും ജയറാം രമേശും എന്തേ ഇതൊന്നും രാഹുലിനും പ്രിയങ്കക്കും ഓതിക്കൊടുക്കാത്തത്?
സ്‌നേഹവും മനുഷ്യത്വവും ഉള്ള ബുദ്ധി ഉറക്കാത്ത ‘പയ്യന്റെ’ സ്ഥാനത്തു നിന്ന് പക്വതയും വിവേകവും തിരിച്ചറിവുമുള്ള രാഷ്ട്രീയ നേതാവായി രാഹുല്‍ ഗാന്ധി ഉയരാന്‍ ഇനിയും എത്ര കാലം കാത്തിരിക്കണം?
10 വയസ്സ് മാത്രം പ്രായമുള്ള ഒരു പാര്‍ട്ടി ഡല്‍ഹിയില്‍ നിന്ന് ചൂലുമായി ചെന്ന് പഞ്ചാബ് തൂത്തുവാരിയ കഥ രാഷ്ട്രീയ വിദ്യാര്‍ത്ഥികളില്‍ അത്യന്തം കൗതുകം ഉണര്‍ത്തുന്നതാണ്.
ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഒരു പെട്ടിയില്‍ വീഴ്ത്താനുള്ള നയതന്ത്രജ്ഞത അഖിലേഷ് യാദവിന് ഉണ്ടായില്ലെങ്കില്‍ യുപിയിലെ പ്രതിപക്ഷ നേതാവായി ആജീവനാന്തം കഴിച്ചു കൂട്ടേണ്ടി വരും.
മായാവതിയും കോണ്‍ഗ്രസ്സും ഉവൈസിയും അഖിലേഷിന് നിരുപാധിക പിന്തുണ നല്‍കാത്തെടത്തോളം കാലം, ബി.ജെ.പിയെ ഉത്തര്‍പ്രദേശില്‍ തളക്കാനാവില്ലെന്ന പാഠവും കൂടി നല്‍കുന്നുണ്ട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍.
ഇരുണ്ട നാളുകളാണ് മുന്നിലെന്ന് ആരും ആശങ്കിക്കേണ്ട. സര്‍വ്വതും കലങ്ങിത്തെളിയും. എല്ലാ കയറ്റങ്ങള്‍ക്കും ഒരിറക്കമുണ്ടാകും. എല്ലാ പ്രഭാതങ്ങള്‍ക്കും ഒരു പ്രദോഷമെന്ന പോലെ.
ജയിച്ചവര്‍ക്ക് മനുഷ്യരെ ഒന്നായി കാണാന്‍ സല്‍ബുദ്ധി തോന്നട്ടെ. പരാജിതര്‍ക്ക് കൂടുതല്‍ കരുത്തോടെ പരസ്പരം ഐക്യപ്പെട്ട്, നഷ്ടപ്പെട്ട വിജയം വീണ്ടെടുക്കാനും കഴിയട്ടെ.